October 29, 2021
October 29, 2021
സമൂഹമാധ്യമരംഗത്തെ ഭീമനായ ഫേസ്ബുക്കിനെ വിലക്കാൻ ആപ്പിൾ കമ്പനി തീരുമാനിച്ചിരുന്നതായി വെളിപ്പെടുത്തൽ. മിഡിൽ ഈസ്റ്റിലേക്ക് ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകളെ കയറ്റി അയക്കാൻ ഫേസ്‌ബുക്ക് മുൻകൈ എടുത്തതാണ് ആപ്പിളിനെ ചൊടിപ്പിച്ചത്. വീട്ടുജോലിക്കെന്ന വ്യാജേന സ്ത്രീകളെ വിദേശത്തേക്ക് കടത്തി ചൂഷണം ചെയ്യുന്നുവെന്ന് നിരവധി റിപ്പോർട്ടുകൾ വന്നിട്ടും, ഫേസ്‌ബുക്ക് ഇത്തരമൊരു നീക്കം നടത്തിയതാണ് ആപ്പിളിനെ പ്രകോപിപ്പിച്ചത്. തങ്ങളുടെ സ്റ്റോറിൽ നിന്നും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും നീക്കം ചെയ്യുമെന്ന് ആപ്പിൾ കമ്പനി ഫേസ്‌ബുക്ക് അധികൃതരെ അറിയിച്ചിരുന്നു എന്ന വാർത്ത അസോസിയേറ്റ് പ്രസ്സാണ് പുറത്തുവിട്ടത്.
രണ്ട് വർഷം മുൻപാണ് ഈ പ്രശ്നം ആപ്പിൾ ആദ്യം ചൂണ്ടിക്കാണിച്ചതെങ്കിലും വേണ്ട നടപടികൾ സ്വീകരിക്കാൻ ഫേസ്‌ബുക്ക് ഇതുവരെ തയ്യാറായിട്ടില്ലെന്ന് എക്വിടേം റിസേർച്ചിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ മുസ്തഫ ഖദ്രി അസോസിയേറ്റ് ന്യൂസിനോട് പറഞ്ഞു. ഗാർഹിക പീഡനം നേരിടുന്നുണ്ടെന്ന് ജോലിക്കെത്തിയ വനിതകൾ ഫേസ്ബുക്കിനെ അറിയിച്ചിട്ടും, ഇവ ഫേസ്ബുക്ക് ചെവികൊണ്ടില്ലെന്നും ആരോപണം ഉയരുന്നുണ്ട്. ഇൻസ്റ്റാഗ്രാം പോസ്റ്റുകളിൽ അടിമക്കച്ചവടത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ വനിതകളുടെ വയസും വ്യക്തിവിവരങ്ങളും പോസ്റ്റ് ചെയ്തതും ആപ്പിളിനെ പ്രകോപിപ്പിച്ചതായാണ് അസോസിയേറ്റ് പ്രസ്സിന്റെ വെളിപ്പെടുത്തൽ.