March 01, 2023
March 01, 2023
ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്
പാരീസ് :ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസം ജസ്റ്റ് ഫൊണ്ടെയ്ൻ(89) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.
മൊറോക്കോയിൽ ജനിച്ച ഫൊണ്ടെയ്ൻ രാജ്യാന്തര തലത്തിൽ ഫ്രാൻസിന് വേണ്ടിയാണ് കളത്തിൽ ഇറങ്ങിയിരുന്നത്. പെലെ എന്ന ഇതിഹാസ താരത്തിന്റെ പിറവി കണ്ട 1958 സ്വീഡൻ ലോകകപ്പിൽ 13 ഗോളുകളാണ് ഫൊണ്ടെയ്ൻ അടിച്ചുകൂട്ടിയത്. ആ റെക്കോഡ് ഇനിയും ആർക്കും തകർക്കാൻ കഴിഞ്ഞിട്ടില്ല. ലോകകപ്പ് ചരിത്രത്തിൽ ഫൊണ്ടെയ്‌നെക്കാൾ കൂടുതൽ ഗോളുകൾ നേടിയത് ജർമനിയുടെ മിറോസ്ലാവ് ക്ലോസെ(16), ബ്രസീലിന്റെ റൊണാൾഡോ(15), പശ്ചിമ ജർമനിയുടെ ഗ്രെഡ് മുള്ളർ(14) എന്നിവർ മാത്രമാണ്. അർജന്റീനയുടെ ലയണൽ മെസി ഇതേവരെ പതിമൂന്ന് ഗോളുകളാണ് നേടിയത്. അഞ്ചു ലോകകപ്പിൽനിന്നാണ് മെസി ഇത്രയും ഗോൾ നേടിയത്. എന്നാൽ ഫൊണ്ടെയ്ൻ വെറും ഒരൊറ്റ ലോകകപ്പിൽനിന്ന് 13 ഗോൾ സ്വന്തമാക്കി. പരിക്കുകൾ കാരണം തന്റെ 28ാം വയസിൽ രാജ്യാന്തര കരിയർ അവസാനിപ്പിച്ച താരമാണ് ഫൊണ്ടെയ്ൻ.
1933ൽ ഫ്രഞ്ച് അധിനിവേശത്തിലായിരുന്ന മൊറോക്കോയിലെ മരാക്കെഷിലായിരുന്നു ഫൊണ്ടെയ്‌ന്റെ ജനനം. മൊറോക്കോയിലെ കാസാബ്ലാങ്കയിലായിരുന്നു ഫുട്‌ബോൾ കരിയറിന്റെ തുടക്കം. എന്നാൽ പിന്നീട് ഫ്രഞ്ചുകാരനായ പിതാവിന്റെ പാത പിന്തുടർന്ന് ഫ്രാൻസിലേക്ക് കുടിയേറി. ഫ്രഞ്ച് ക്ലബ് നൈസിന്റെ താരമായി. പിന്നീട് റെയിംസിനും വേണ്ടി കളിച്ച ാെണ്ടെയ്ൻ 1962ൽ തന്റെ 28-ാം വയസിൽ പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. ഇരുകാലുകളുടെയും അസ്ഥിക്കു പൊട്ടലേറ്റ് രണ്ടു വർഷത്തോളം കളത്തിൽ നിന്നു വിട്ടുനിന്നതിനു ശേഷമായിരുന്നു ആ അപ്രതീക്ഷിത വിരമിക്കൽ.
ഫ്രഞ്ച് ദേശീയ ടീമിനായി 21 രാജ്യാന്തര മത്സരങ്ങളിൽ കളിച്ച ഫൊണ്ടെയ്ൻ 30 ഗോളുകളാണ് നേടിയിട്ടുള്ളത്. വിരമിക്കലിനു ശേഷം 1967ൽ കോച്ചിങ് രംഗത്തേക്ക് തിരിഞ്ഞെങ്കിലും രണ്ടു സൗഹൃദ മത്സരങ്ങളിൽ മാത്രം ഫ്രഞ്ച് ടീമിനെ പരിശീലിപ്പിച്ചു.
വാർത്തകൾ ലഭിക്കാൻ നിലവിൽ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9