August 26, 2023
August 26, 2023
ഉത്തർപ്രദേശിലെ മുസാഫർനഗറിലെ ഖുബ്ബാപൂരിൽ അധ്യാപിക മതം നോക്കി മറ്റു വിദ്യാർത്ഥികളെ കൊണ്ട് മുസ്‌ലിം മതവിഭാഗത്തിൽ പെട്ട ഒരു വിദ്യാർത്ഥിയെ അടിപ്പിച്ച സംഭവത്തിൽ അറബ് ലോകത്തെ സമൂഹമാധ്യമങ്ങളിലും ചർച്ചകൾ സജീവം.
ചന്ദ്രനിൽ എത്തിയതിൽ ഇന്ത്യൻ മാധ്യമങ്ങൾ അഭിമാനിക്കുമ്പോൾ എന്ന ശീർഷകത്തോടെയാണ് ഖത്തറി പൗരനും ബിസിനസ് പ്രമുഖനുമായ അബ്ദുല്ല അൽ ഹമാദി എക്‌സ് ട്വിറ്ററിൽ പ്രതികരണവുമായി എത്തിയത്.
"ഒരു മതവും ആചാരവും ധാർമ്മികതയും നിയമവും അംഗീകരിക്കാത്ത വിധം കൂട്ടുകാരുടെ മുന്നിൽ വെച്ച് വിദ്യാർത്ഥിയെ അപമാനിക്കുന്ന പരുഷയായ അധ്യാപിക, ഇത് പോലുള്ള വിദ്വേഷകരമായ പ്രവൃത്തികളിലൂടെ ഇന്ത്യയുടെ യശസ്സിനെ താഴെത്തട്ടിലെത്തിക്കുന്നു." എന്ന് അദ്ദേഹം പ്രതികരിച്ചു.
While the Indian media is proud of reaching the moon, it ignores hateful acts that bring India's reputation to the bottom, such as this rude teacher who insults a student in front of his colleagues in a way that is rejected by any religion, custom, morality & law.@UNICEFIndia pic.twitter.com/3iPf0ZL4UC
— د.عـبدالله العـمـادي (@Abdulla_Alamadi) August 25, 2023
ഖത്തർ ഉൾപെടെയുള്ള ഗൾഫ് രാജ്യങ്ങളിലും അറബ് ലോകത്തും വ്യാപകമായി പ്രചരിച്ച കുട്ടിയെ തല്ലുന്ന ദൃശ്യങ്ങളും സംഭവവുമായി ബന്ധപ്പെട്ട പ്രതികരണങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്;കുട്ടിയുടെ പിതാവ് മുഹമ്മദ് ഇർഷാദിന്റെ പ്രതികരണം കൂടി നൽകിയാണ് അൽ ജസീറ വാർത്ത നൽകിയത്.
ക്ലാസിലെ ഒരു മുസ്‌ലിം വിദ്യാർത്ഥിയെ മറ്റു വിദ്യാർത്ഥികളെ കൊണ്ട് അധ്യാപിക അടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സ്‌കൂളിലെ തൃപ്ത ത്യാഗി എന്ന അധ്യാപികയാണ് ഇതിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
സ്‌കൂളിലെ ക്ലാസ്മുറിക്കു മുമ്പിലായി നിർത്തിയ ഒരു വിദ്യാർത്ഥിയുടെ മുഖത്ത് മറ്റു വിദ്യാർത്ഥികൾ ഓരോരുത്തരായി എഴുന്നേറ്റ് വന്ന് അടിക്കുന്നതാണ് ദൃശ്യം. ശക്തമായി അടിക്കാത്തതിന് ചില വിദ്യാർത്ഥികളെ അധ്യാപിക ചീത്ത പറയുന്നതും ദശ്യങ്ങളിലുണ്ട്. സംഭവത്തിൽ ഇർഷദെന്നയാളുടെ മകൻ അൽത്തമഷാണ് മർദിക്കപ്പെട്ടതെന്ന് ഫാക്ട് ചെക്കറും മാധ്യമപ്രവർത്തകനുമായ മുഹമ്മദ് സുബൈർ ട്വീറ്റ് ചെയ്തു.
സംഭവത്തിൽ അധ്യാപിക പോലീസിനോട് മാപ്പു പറഞ്ഞതായും അവർക്കെതിരെ പരാതിയില്ലെന്ന് താൻ എഴുതിക്കൊടുത്തതായും കുട്ടിയുടെ പിതാവ് ഇർഷാദ് പറഞ്ഞതായും സുബൈർ കുറിച്ചു. മകനെ സ്‌കൂളിലേക്ക് ഇനി അയക്കുന്നില്ലെന്ന് തീരുമാനിച്ചതായും പിതാവ് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
സംഭവത്തിൽ അധ്യാപികക്കെതിരെ സമൂഹമാധ്യമത്തിൽ വൻ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. എന്തു മാത്രം വിഷമാണീ അധ്യാപികയെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. കുഞ്ഞുമനസ്സുകളിൽ വൃത്തികേടുകൾക്ക് പ്രേരിപ്പിക്കുന്ന ഇത്തരം അധ്യാപികമാർ ഭൂമിക്കുതന്നെ ഭാരമാണെന്നും പലരും പ്രതികരിച്ചു.
എന്നാൽ, സംഭവം ചർച്ചയായതോടെ അന്വേഷിച്ച് നടപടി സ്വീകരിക്കാൻ മൻസൂർപൂർ സ്റ്റേഷൻ ഇൻചാർജിനോട് ആവശ്യപ്പെട്ടതായി മുസാഫർ നഗർ പോലീസ് പ്രതികരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj