January 05, 2020
January 05, 2020
വാഷിങ്ടണ്‍: പശ്ചിമേഷ്യയെ വീണ്ടും യുദ്ധക്കളത്തിലേക്ക് വലിച്ചിഴക്കുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ അമേരിക്കയിൽ പ്രതിഷേധം ശക്തിപ്പെടുന്നു. ട്രംപ് പ്രകോപനം തുടരുമ്പോഴും ഇനിയൊരു യുദ്ധം വേണ്ട എന്നാവശ്യപ്പെട്ട് അമേരിക്കയിലെ വിവിധ നഗരങ്ങളിൽ വന്‍ പ്രതിഷേധം നടക്കുകയാണ്. 2011ലേതിന് സമാനമായ ആക്രമണം ഉണ്ടാകുമോ എന്നാണ് അമേരിക്കൻ ജനത ഭയപ്പെടുന്നത്. സൈനികരെ ഇനിയും യുദ്ധത്തിന് അയക്കരുതെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തയാറെടുക്കുന്ന ട്രംപിന് കനത്ത തിരിച്ചടിയാണ് സ്വന്തം നാട്ടിലെ പ്രക്ഷോഭം.വാഷിങ്ടണ്‍ ഉള്‍പ്പെടെയുള്ള അമേരിക്കയുടെ പ്രധാന നഗരങ്ങളിലെല്ലാം ട്രംപിന്റെ യുദ്ധനീക്കത്തിനെതിരെ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്.
നീതിയില്ല, സമാധാനമില്ല. അമേരിക്കന്‍ സൈന്യം പശ്ചിമേഷ്യ വിടണം എന്നീ പ്ലെക്കാർഡുകൾ ഉയർത്തിയാണ് വാഷിങ്ടണില്‍ പ്രതിഷേധം നടക്കുന്നത്. അമേരിക്കന്‍ ഭരണസിരാകേന്ദ്രമായ വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധവുമായി തടിച്ചുകൂടിയവര്‍ പിന്നീട് ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടലിലേക്ക് മാര്‍ച്ച് നടത്തിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 70ലധികം അമേരിക്കന്‍ നഗരങ്ങളിലാണ് യുദ്ധത്തിനെതിരെ പ്രതിഷേധം നടന്നത്. യുദ്ധത്തിനും വംശീയതയ്ക്കുമെതിരെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. വൈറ്റ് ഹൗസിന് പുറമെ, ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയര്‍, ചിക്കാഗോയിലെ ട്രംപ് ടവര്‍ എന്നിവിടങ്ങളിലും റാലി നടന്നു.
ഉക്രെയിന്റെ ഭരണകാര്യങ്ങളില്‍ ചട്ടം ലംഘിച്ച് ഇടപെട്ട വിവാദത്തില്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ കുറ്റവിചാരണ നേരിടുകയാണ് ട്രംപ്. പ്രതിനിധി സഭയില്‍ ട്രംപിനെതിരെ പ്രമേയം പാസാക്കിയിട്ടുണ്ട്. സെനറ്റില്‍ വിഷയം ചര്‍ച്ച ചെയ്യാനിരിക്കെ ചർച്ച വഴിതിരിച്ചുവിടുകയാണ് ട്രംപിന്റെ ലക്ഷ്യമെന്ന് സംഗീതജ്ഞന്‍ സാം ക്രൂക്ക് ആരോപിച്ചു.മാനസിക വിഭ്രാന്തിയുള്ള വ്യക്തിയാണ് ട്രംപ് എന്ന് സാം ക്രൂക്ക് പറഞ്ഞു. രാജ്യത്തിന്റെ അമരത്തിരിക്കാന്‍ അദ്ദേഹം യോഗ്യനല്ലെന്നും ക്രൂക്ക് പറഞ്ഞു. പെന്റഗണ്‍ പേപ്പറുകള്‍ പരസ്യപ്പെടുത്തി ശ്രദ്ധേയനായ ഡാനിയല്‍ എല്‍സ്‌ബെര്‍ഗ്, ആക്ടിവിസ്റ്റ് ജാന്‍ ഫോണ്ട എന്നിവരും വാഷിങ്ടണിലെ പ്രതിഷേധത്തില്‍ പങ്കാളികളായി.
എണ്ണയ്ക്ക് വേണ്ടിയാണ് ട്രംപ് പുതിയ യുദ്ധം തുടങ്ങുന്നതെന്ന് ആക്ടിവിസ്റ്റ് ജാന്‍ ഫോണ്ട കുറ്റപ്പെടുത്തി. ഒട്ടേറെ യുദ്ധങ്ങള്‍ ഈ ആവശ്യത്തിന് നടന്നുകഴിഞ്ഞു. ഇനിയും ജീവനുകള്‍ നഷ്ടപ്പെടുത്തരുത്. പരിസ്ഥിതി നശിപ്പിക്കരുത്. ജനങ്ങളെ കൂട്ടക്കൊല ചെയ്യരുതെന്നും ഫോണ്ട വാഷിങ്ടണിലെ പരിപാടിയില്‍ പറഞ്ഞു.
അമേരിക്ക വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കെ എടുത്തുപറയാനുള്ള ഒരു നേട്ടവും ട്രംപ് ഭരണകൂടത്തിന് ചൂണ്ടിക്കാട്ടാനില്ലെന്ന് ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ ഇറാനുമായി യുദ്ധമുണ്ടാക്കിയാല്‍ ജനശ്രദ്ധ മാറുകയും അനുകൂല തരംഗമുണ്ടാകുകയും ചെയ്യുമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടല്‍.
ഇതിനിടെ,ഇറാനെതിരായ നീക്കത്തിൽ ഇസ്രായേലിൽ നിന്ന് ഒഴികെ അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാത്തതിൽ ട്രംപിന് നിരാശയുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഒരു ഗ്രൂപ്പിലും അംഗങ്ങളായി ചേരാത്തവർ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ വിവരം അറിയിക്കുക.