November 13, 2022
November 13, 2022
അൻവർ പാലേരി
ദോഹ : കഴിഞ്ഞ ദിവസം ലുസൈൽ അരീനയിലൂടെ നടക്കുമ്പോൾ ഒരു വയോധികൻ വന്ന് കൈപിടിച്ചു.'മോനേ,ഇത് ഞാനാണ്'.കഴുത്തിൽ ഹയ്യ കാർഡും ധരിച്ച് മലപ്പുറത്തും നിന്നും ലോകകപ്പ് കാണാനെത്തിയ എൺപതുകാരനായ സെയ്തുക്ക.
'എന്നെ എങ്ങനെ തിരിച്ചറിഞ്ഞു?നമ്മൾ നേരിൽ കണ്ടിട്ടില്ലല്ലോ..'നാട്ടിലെ നമ്പറിൽ വിളിച്ച് സെയ്തുക്കയുമായി ദീർഘനേരം സംസാരിച്ചതിന്റെ ഓർമയിൽ ഞാൻ പറഞ്ഞു.
വാരാന്ത്യത്തിൽ ലുസൈൽ അരീനയിലെ ഫുട്‍ബോൾ ആരാധകർക്കിടയിലൂടെ മകനും ഭാര്യക്കും പേരക്കുട്ടികൾക്കുമൊപ്പം നടക്കാനിറങ്ങിയതാണ്.മകൻ ഷെരീഫാണ് സുഹൃത്തുക്കൾക്കൊപ്പം വരുന്ന എന്നെ ചൂണ്ടിക്കാണിച്ചത്.
'സെയ്തുക്കാ,,കപ്പ് ആരടിക്കും ..""എനിക്കൊപ്പമുള്ള ഖത്തർ എയർവെയ്സിൽ ജോലി ചെയ്യുന്ന സുഹൃത്ത് റസലിന്റെ ചോദ്യം..ഗ്രാമീണത തുളുമ്പുന്ന ചിരിയുമായി സെയ്തുക്ക പറഞ്ഞു.
'മോനേ,ഞാനിപ്പം ഫ്രാൻസിന്റെ കൂടെയാണ്.ഫ്രാൻസ് തന്നെ കപ്പടിക്കും..'
പ്രായം എൺപത് കഴിഞ്ഞെങ്കിലും സെയ്തുക്കയുടെ മനസ്സിൽ ഇപ്പോഴും തൃപ്പനച്ചിയിലെയും കുണ്ടോട്ടിയിലെയും കൊയ്ത്തുകഴിഞ്ഞ പാടങ്ങളിലെ കളിയാവേശം നുരഞ്ഞുപൊങ്ങുകയാണ്.പണ്ട് സെവൻസ് കാണാൻ കോഴിക്കോട്ട് പോയതിന്റെയും നോമ്പുകാലത്ത് അത്താഴപ്പുലർച്ചെകൾ വരെ നീളുന്ന ഞാറ്റുപാടങ്ങളിലെ ആവേശത്തിമിർപ്പുകളുടെയുമൊക്കെ കഥകൾ സെയ്തുക്കാക്ക് ഒരുപാട് പറയാനുണ്ട്.
ഇതുകൂടി വായിക്കുക :സെയ്തുക്ക കളി പറഞ്ഞാൽ കപ്പടിക്കും,എൺപതാം വയസ്സിൽ ഖത്തറിൽ ലോകകപ്പ് കാണാനൊരുങ്ങി മലപ്പുറത്തുകാരൻ
എവിടെയെങ്കിലും ലോകകപ്പ് പോലുള്ള വലിയ മത്സരങ്ങൾ നടക്കുമ്പോൾ കാൽപന്തുകളിയെ കുടുംബവിശേഷമാക്കുന്ന ഈ മലപ്പുറത്തുകാരനെ കഴിഞ്ഞ കുറേകാലമായി മക്കൾ ഖത്തറിലേക്ക് വിളിക്കുന്നു.അപ്പോഴും സെയ്തുക്കക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ.
'ലോകകപ്പ് വരട്ടെ.എനിക്ക് ടിക്കെറ്റെടുത്തോ..ഞാൻ വരും.അങ്ങനെ സെയ്തുക്കാക്കും ഖത്തർ ലോകകപ്പ് ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ 'കുടുംബ വിശേഷ'മാവുകയാണ്.
നേരത്തെ കടുത്ത സ്‌പെയിൻ ആരാധകനായിരുന്ന സെയ്തുക്ക ഈയിടെയാണ് ഫ്രാൻസിനെ നെഞ്ചേറ്റി തുടങ്ങിയത്.മലപ്പുറം ജില്ലയിലെ പാലക്കാട് തൃപ്പനച്ചി സ്വദേശിയായ സെയ്തുക്ക ഇനി ലോകകപ്പ് കഴിയുന്നതുവരെ ഖത്തറിൽ ഉണ്ടാവും.നാലു മക്കളിൽ അസീസും ശരീഫും ദോഹയിലുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.