August 30, 2021
August 30, 2021
ദോഹ: അഫ്ഗാനിസ്ഥാന്റെ ഭരണചക്രം സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യയുമായുള്ള വ്യാവസായികബന്ധത്തിന് താല്പര്യം പ്രകടിപ്പിച്ച് താലിബാൻ. ദോഹയിലെ താലിബാൻ ഓഫീസിലെ ഉപമേധാവിയായ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായിയാണ് ഇന്ത്യയോട് സ്വീകരിക്കാൻ സാധ്യതയുള്ള നയം വ്യക്തമാക്കിയത്. അഫ്ഗാനിലെ മില്ലി ടെലിവിഷന് നൽകിയ 46 മിനിറ്റ് വീഡിയോ സന്ദേശത്തിലാണ് ഇന്ത്യയെ പറ്റി പരാമർശിച്ചത്.
താലിബാന്റെ ഭാഗമാകും മുൻപ് 1980കളിൽ അഫ്ഗാൻ സൈന്യത്തിന് ഇന്ത്യ നൽകിയ പരിശീലനത്തിന്റെ ഭാഗമായി ഇന്ത്യ സന്ദർശിച്ചിട്ടുള്ള ആളാണ് സ്റ്റാനിക്സായി. പാകിസ്ഥാനിലൂടെ ഇന്ത്യയുമായി വാണിജ്യം നടത്താനാവുമെന്ന പ്രതീക്ഷയാണ് താലിബാൻ നേതാവ് പങ്കുവെച്ചത്. ഒപ്പം വിമാനമാർഗവും വ്യാപാരം നടത്താൻ കഴിയുമെന്ന് താലിബാൻ കണക്കുകൂട്ടുന്നു. അഫ്ഗാനിലെ തങ്ങളുടെ ഗവൺമെന്റ് പൂർണസജ്ജമായി പ്രവർത്തിക്കാൻ ആരംഭിച്ചാൽ ഉടൻ TAPI വാതക പൈപ്പ്ലൈൻ സ്ഥാപിക്കാൻ ശ്രമിക്കുമെന്നും സ്റ്റാനിക്സായി വ്യക്തമാക്കി. തുർക്കുമെനിസ്ഥാൻ - അഫ്ഗാനിസ്ഥാൻ - പാകിസ്ഥാൻ- ഇന്ത്യ എന്നീ രാജ്യങ്ങളിലൂടെ കടന്ന് പോവുന്ന പൈപ്പ് ലൈൻ പദ്ധതിയാണ് TAPI. ഇറാനിൽ ഇന്ത്യ നിർമിച്ച ചാബഹർ തുറമുഖത്തിന് ഇരുരാജ്യങ്ങൾക്ക് ഇടയിലുള്ള പ്രാധാന്യത്തെ കുറിച്ചും താലിബാൻ വക്താവ് പരാമർശിച്ചു. അതേസമയം, ഇതിനോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.