March 11, 2021
March 11, 2021
വാഷിങ്ടണ്‍: ദോഹ കരാര്‍ പാലിക്കുന്നതില്‍ താലിബാന്‍ വീഴ്ച വരുത്തുന്നതിനാല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈനികരെ പിന്‍വലിക്കാനുള്ള സമയപരിധി പുനഃപരിശോധിക്കേണ്ടി വരുമെന്ന് യു.എസ് സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ബോബ് മെനെന്‍ഡെസ്. അഫ്ഗാനിസ്ഥാനിലെ സമാധാന പ്രക്രിയയുടെ കാര്യക്ഷമതയെ കുറിച്ച് താന്‍ വളരെയധികം ആശങ്കപ്പെടുന്നുവെന്നും അദ്ദേഹം ചൊവ്വാഴ്ച പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് താലിബാനും അമേരിക്കയും ദോഹയില്‍ വച്ച് സമാധാന കരാറില്‍ ഒപ്പുവച്ചത്. ഈ വര്‍ഷം മെയ് ഒന്നിനകം അഫ്ഗാനില്‍ നിന്ന് എല്ലാ സൈനികരെയും അമേരിക്ക പിന്‍വലിക്കുമെന്നാണ് കരാര്‍.
എന്നാല്‍ കരാറിലെ വ്യവസ്ഥകള്‍ താലിബാന്‍ പാലിക്കുന്നില്ലെന്നാണ് താന്‍ കരുതുന്നതെന്ന് ബോബ് പറഞ്ഞു. അതിനാല്‍ മെയ് ഒന്ന് എന്ന സമയപരിധി പനഃപരിശോധിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ 2500 യു.എസ് സൈനികരാണ് അഫ്ഗാനിസ്ഥാനില്‍ ഉള്ളത്.
യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ കഴിഞ്ഞ ആഴ്ച പുതിയ സമാധാന പദ്ധതി നിര്‍ദ്ദേശിച്ചതിനു പിന്നാലെയാണ് ബോബിന്റെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. അഫ്ഗാന്‍ നേതാക്കള്‍ക്കും താലിബാനും അയച്ച കത്തില്‍ പുതിയ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബ്ലിങ്കന്‍ നിര്‍ദ്ദേശിച്ചു. ഇതില്‍ താലിബാന് 50 ശതമാനം പ്രാതിനിധ്യവും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു.
അഫ്ഗാന്‍ ഉദ്യോഗസ്ഥരില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ഈ നിര്‍ദ്ദേശത്തിന് ലഭിച്ചത്. ജനങ്ങളുടെ വോട്ടവകാശത്തെ അപകടത്തിലാക്കുന്ന നിര്‍ദ്ദേശങ്ങള്‍ അഫ്ഗാനിസ്ഥാന്‍ ഒരിക്കലും സ്വീകരിക്കില്ലെന്ന് ഒന്നാം ഉപരാഷ്ട്രപതി അമ്‌റുള്ള സാലെഹ് പറഞ്ഞു. ബ്ലിങ്കന്റെ കത്ത് ലജ്ജാകരമാണെന്നും അതിലെ നിര്‍ദ്ദേശങ്ങളെ ചെറുക്കുമെന്നും താന്‍ ഇതില്‍ ഒപ്പു വയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'നിര്‍ബന്ധിതവും അടിച്ചേല്‍പ്പിക്കുന്നതുമായ സമാധാനം' അഫ്ഗാനിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.