January 21, 2021
January 21, 2021
തെഹ്‌റാന്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണം അവസാനിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് ഇറാന്‍. പുതിയ പ്രസിഡന്റായി അധികാരമേറ്റ ജോ ബെയ്ഡന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ ഇറാന്‍ സ്വാഗതം ചെയ്യുന്നതായും പ്രധാനമന്ത്രി ഹസന്‍ റുഹാനി പറഞ്ഞു.
'സ്വേച്ഛാധിപതിയുടെ യുഗം അവസാനിച്ചു. അദ്ദേഹത്തിന്റെ അശ്ലീല ഭരണത്തിന്റെ അവസാന ദിനമാണ് ഇത്. തന്റെ നാല് വര്‍ഷത്തെ ഭരണകാലയളവില്‍ സ്വന്തം ജനതയ്ക്കും ലോകത്തിനും കുഴപ്പങ്ങള്‍ സൃഷ്ടിച്ചതല്ലാതെ മറ്റൊരു ഗുണവും ഇല്ലാത്ത ഒരാളാണ് അത്.' -മന്ത്രിസഭയെ അഭിസംബോധന ചെയ്തുകൊണ്ട് റുഹാനി പറഞ്ഞു.
തന്റെ ഭരണകാലത്ത് ഇറാനെതിരെ 'പരമാവധി സമ്മര്‍ദ്ദം' എന്ന പ്രചരണമാണ് ട്രംപ് നടത്തിയത്. 2018 ല്‍ ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് ഏകപക്ഷീയമായി ട്രംപ് പിന്‍മാറി. കൂടാതെ ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. ഇറാന്റെ പ്രധാന വരുമാനമാര്‍ഗമായ എണ്ണവില്‍പ്പനയെയും അന്താരാഷ്ട്ര ബാങ്കിങ് ഇടപാടുകളെയും ലക്ഷ്യമിട്ടുകൊണ്ട് ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ ആഴത്തിലുള്ള മാന്ദ്യത്തിലേക്ക് തള്ളിവിടുകയായിരുന്നു ഉപരോധം കൊണ്ട് ട്രംപ് ലക്ഷ്യമിട്ടത്.
ബരാക് ഒബാമ പ്രസിഡന്റായിരിക്കെ 2015 ലാണ് ഇറാനും ലോകശക്തികളും തമ്മില്‍ ആണവകരാറില്‍ ഏര്‍പ്പെടുന്നത്. ഇന്നത്തെ യു.എസ് പ്രസിഡന്റ് ജോ ബെയ്ഡനായിരുന്നു അന്ന് വൈസ് പ്രസിഡന്റ്. ഇറാന്റെ ആണവപദ്ധതികളെ നിയന്ത്രിക്കുന്ന ആണവകരാറിന് പകരമായി ഇറാനുമേലുള്ള അന്താരാഷ്ട്ര ഉപരോധങ്ങള്‍ നീക്കിയിരുന്നു.
എന്നാല്‍ ട്രംപിന്റെ ഏകപക്ഷീയമായ നീക്കങ്ങള്‍ തെഹ്‌റാനെ ചൊടിപ്പിച്ചു. തങ്ങള്‍ക്ക് മേല്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയ ട്രംപിനോടുള്ള പ്രതികരണമായി 2019 മുതല്‍ ആണവകരാര്‍ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.
ട്രംപിന്റെ നയങ്ങള്‍ ഇറാനെ കൂടുതല്‍ അപകടകാരിയാക്കിയതായി ബെയ്ഡന്‍ തെരഞ്ഞെടുത്ത സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ സെനറ്റ് ഹിയറിങ്ങില്‍ പറഞ്ഞു. ആണവകരാറിലേക്ക് മടങ്ങാനുള്ള അമേരിക്കയുടെ ആഗ്രഹം അദ്ദേഹം സ്ഥിരീകരിച്ചു. എന്നാല്‍ കരാറിനോടുള്ള പ്രതിജ്ഞാബദ്ധത ഇറാന്‍ സോപാധികം കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ആദ്യം അമേരിക്ക ഉപരോധം പിന്‍വലിക്കണമെന്നും പിന്നീട് കരാര്‍ പ്രകാരമുള്ള സ്വന്തം ബാധ്യതകളെ ബഹുമാനിക്കണമെന്നും ഇറാന്‍ അമേരിക്കയോട് നിരന്തരമായി ആവശ്യപ്പെടുകയാണ്. അതിനു ശേഷം തങ്ങള്‍ ആണവകരാറിലേക്ക് പൂര്‍ണ്ണമായി മടങ്ങുമെന്നും അവര്‍ പറയുന്നു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.