February 10, 2021
February 10, 2021
തെഹ്‌റാന്‍: മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞനായ മൊഹ്‌സിന്‍ ഫക്രിസാദെയെ വധിച്ച സംഭവത്തില്‍ രാജ്യത്തെ സായുധ സേനയിലെ അംഗത്തിന് പങ്കുണ്ടെന്ന് ഇറാന്‍ രഹസ്യാന്വേഷണ വകുപ്പ് മന്ത്രി മഹമൂദ് അലവി. കൊലപാതകത്തിന് രണ്ട് മാസം മുമ്പ് തന്നെ ഇറാനിയന്‍ രഹസ്യാന്വേഷണ വിഭാഗം ഇത് സംബന്ധിച്ച മുന്നറിയിപ്പ് സായുധസേനയ്ക്ക് നല്‍കിയിരുന്നുവെന്നും എന്നാല്‍ അവര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നും ഇറാന്‍ ദേശീയ ടെലിവിഷനോട് അദ്ദേഹം പറഞ്ഞു.
ആക്രമണത്തിന്റെ അഞ്ച് ദിവസം മുമ്പും ഫക്രിസാദെ എവിടെയാണ് കൊല്ലപ്പെടേണ്ടത് എന്നത് ഉള്‍പ്പെടെയുള്ള വിശദമായ വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം സായുധ സേനയ്ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഫക്രിസാദെ സായുധസേനയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചതിനാല്‍ രഹസ്യാന്വേഷണ വിഭാഗം ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ല.
ഇറാന്‍ രഹസ്യാന്വേഷണ വകുപ്പ് മന്ത്രി മഹമൂദ് അലവി
'മൊഹ്‌സിന്‍ ഫക്രിസാദെയ്‌ക്കെതിരെ ആക്രമണം നടക്കാന്‍ സാധ്യതയുണ്ടോയെന്ന് അന്വേഷിക്കാന്‍ ഒരു പ്രതിനിധിയെ നിയമിക്കാന്‍ ഞങ്ങള്‍ സായുധസേനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ അക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനു മുമ്പ് അദ്ദേഹം വധിക്കപ്പെട്ടു.' -മഹമൂദ് അലവി പറഞ്ഞു.
അതേസമയം കൊലപാതകം എപ്പോഴാണ് നടക്കുക എന്ന് ഇറാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫക്രിസാദെയുടെ കൊലപാതകവുമായി ബന്ധമുള്ള പ്രതികളില്‍ ഒരാള്‍ കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് രാജ്യം വിട്ടതായി അധികൃതര്‍ നേരത്തേ പറഞ്ഞിരുന്നു.
2020 നവംബര്‍ 27 നാണ് 63 കാരനായ മൊഹ്‌സിന്‍ ഫക്രിസാദെ തെഹ്‌റാനില്‍ വച്ച് കൊല്ലപ്പെട്ടത്. ഇറാന്റെ ആണവശില്‍പ്പി എന്നാണ് മൊഹ്‌സിന്‍ ഫക്രിസാദെ അറിയപ്പെട്ടിരുന്നത്. അദ്ദേഹം സഞ്ചരിച്ച കാറിന് നേരെ അക്രമികള്‍ ബോംബെറിഞ്ഞ ശേഷം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉപഗ്രഹം കൊണ്ട് നിയന്ത്രിക്കുന്ന അത്യാധുനിക മെഷീന്‍ ഗണ്‍ ഉപയോഗിച്ചാണ് കൊല നടത്തിയത് എന്നാണ് അന്ന് പുറത്തു വന്ന വാര്‍ത്തകള്‍.
ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ഇറാന്‍ അന്ന് തന്നെ ആരോപിച്ചിരുന്നു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.