December 11, 2022
December 11, 2022
അൻവർ പാലേരി
ദോഹ : "ഞാൻ 8,000 ത്തിലധികം കിലോമീറ്റർ യാത്ര ചെയ്താണ് ലോകകപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിൽ എത്തിയത്.എന്റെ വീട്ടിൽ നിന്ന് നാട്ടിലെ വിമാനത്താവളത്തിലെത്തിലെത്താൻ നൂറു കണക്കിന് കിലോമീറ്റർ യാത്ര ചെയ്യണം.പക്ഷെ ലോകത്തെവിടെ ലോകകപ്പ് ഫുട്‍ബോൾ നടന്നാലും ഞാൻ അവിടെയെത്തും.ഖത്തർ എന്നെ ശരിക്കും അത്ഭുതപ്പെടുത്തി.റഷ്യൻ ലോകകപ്പിന് പോയപ്പോൾ ഒരു സ്റ്റേഡിയത്തിൽ നിന്ന് മറ്റൊരു സ്റ്റേഡിയത്തിലേക്കുള്ള യാത്രയായിരുന്നു ഞങ്ങൾ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി.വലിയ പണച്ചിലവും.അതേസമയം ഖത്തറിൽ ഏറ്റവും അകലെ കിടക്കുന്ന സ്റ്റേഡിയത്തിലെത്താൻ പരമാവധി 45 മിനുട്ട് മതി.യാത്രയാവട്ടെ തികസിച്ചും സൗജന്യം.പണച്ചിലവില്ലാതെ രാജ്യത്ത് ഇവിടെ വേണമെങ്കിലും നമുക്ക് യാത്ര ചെയ്യാം,എല്ലാം സൗജന്യം." ലോകകപ്പ് കാണാൻ സെനഗലിൽ നിന്നും ദോഹയിലെത്തിയ സെയ്‌നാബു മൗസ 'ന്യൂസ്‌റൂ'മിനോട് പറഞ്ഞു.ഇത് ഇവരുടെ മാത്രം അഭിപ്രായമല്ല,തുർക്കിയിൽ നിന്ന് വന്ന ലാറ മൗസിമും അർജന്റീനൻ ആരാധിക തനൂജ ഖണ്ഡേക്കർ എന്ന ഹരിയാനക്കാരിയും ഉൾപ്പെടെയുള്ള ഫുട്‍ബോൾ പ്രേമികളും ഇതുതന്നെ പറയുന്നു.
രാജ്യത്തെത്തിയ വിദേശികളായ സന്ദർശകർ ഇങ്ങനെയാണ് പറയുന്നതെങ്കിൽ ഖത്തറിലെ സ്വദേശികളും വിദേശികളുമായ താമസക്കാർക്ക് പറയാനുള്ളത് മറ്റൊന്നാണ്.
"ലോകകപ്പ് തുടങ്ങിയാൽ പുറത്തിറങ്ങാൻ കഴിയില്ലെന്നാണ് ഞങ്ങൾ കരുതിയത്.ഗതാഗതക്കുരുക്ക് കാരണം എവിടേക്കും പോകാൻ കഴിയില്ലെന്ന് കരുതി.എന്നാൽ ദോഹയിൽ ഒരിടത്തും ഞങ്ങൾക്ക് ട്രാഫിക് ബ്ളോക് അനുഭവപ്പെടുന്നില്ല.പകരം മുമ്പത്തേക്കാൾ എളുപ്പമായി തോന്നുന്നു"-ഖത്തറിൽ ലിമോസിൻ ഡ്രൈവറായ മുഹമ്മദ് സഗീർ പറഞ്ഞു.ലോകകപ്പിന്റെ ആദ്യദിനങ്ങളിൽ ധാരാളം യാത്രക്കാരെ ലഭിച്ചിരുന്നതായും എന്നാൽ പിന്നീട് ലിമോസിൻ ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.
ചെറിയ നഗരത്തിൽ എട്ടു സ്റ്റേഡിയങ്ങളും ദിവസവും നാല് കളികൾ വരെ നടത്തിയിട്ടും ഒരിടത്തും പ്രതീക്ഷിച്ച ഗതാഗതക്കുരുക്ക് അനുഭവപ്പെടാത്തത് പലരെയും അത്ഭുതപ്പെടുത്തുന്നു. കളി കഴിഞ്ഞാൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടാനിടയുണ്ടെന്ന് ഗതാഗത മന്ത്രാലയം തന്നെ അറിയിച്ചിരുന്നെങ്കിലും അത്തരം കണക്കുകൂട്ടലുകൾ പോലും തെറ്റിക്കുന്ന നഗരക്കാഴ്ചകളാണ് ദോഹയിലെങ്ങും കാണുന്നത്.നഗരത്തിലെവിടെയും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നില്ല.
ലോകകപ്പ് സന്ദർശകരിൽ ഭൂരിഭാഗത്തേയും തുരങ്കപാതയിലേക്ക് മാറ്റിയ 'മെട്രോ മാജിക്കാ'ണ് ഗതാഗത നീക്കത്തിലെ ഈ എളുപ്പമാകലിന് പിന്നിലെന്നാണ് പലരും വിലയിരുത്തുന്നത്.ഖത്തർ ലോകകപ്പിന്റെ ആവേശവും വർണപ്പൊലിമകളും മാത്രമല്ല തിരക്കും കാണണമെങ്കിൽ മെട്രോയിൽ തന്നെ യാത്ര ചെയ്യണമെന്ന അവസ്ഥയാണ്.
ഒരുദിവസം നാല് കളിയുള്ളപ്പോഴും എല്ലാവരേയും മെട്രോ ഉൾക്കൊണ്ടു. ലുസെയ്‌ൽ സ്‌റ്റേഡിയത്തിൽനിന്ന് മാത്രം എൺപതിനായിരത്തിനുമുകളിൽ കാണികളാണ് കളികഴിഞ്ഞ് പുറത്തേക്കിറങ്ങുന്നത്. അവരിൽ തൊണ്ണൂറ് ശതമാനവും ആശ്രയിക്കുന്നത് ദോഹ മെട്രോയെ.മൂന്ന് വർഷംമുമ്പ് യാഥാർഥ്യമായ മെട്രോയ്‌ക്ക് ഒട്ടേറെ സവിശേഷതകളുണ്ട്. 76 കിലോമീറ്ററിൽ 37 സ്‌റ്റേഷനുകളെയാണ് ഈ ഭൂഗർഭ മെട്രോ ബന്ധിപ്പിക്കുന്നത്. ലോകകപ്പിനായുള്ള എട്ട് സ്റ്റേഡിയങ്ങളിൽ ഒന്നൊഴികെ ബാക്കിയുള്ളതിനെയെല്ലാം മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട് എന്ന സവിശേഷതയുമുണ്ട്.ഹയ്യ കാർഡ് ഉള്ള സന്ദർശകർക്ക് യാത്ര സൗജന്യമാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക