November 27, 2022
November 27, 2022
അൻവർ പാലേരി
ദോഹ : ഖത്തർ ലോകകപ്പ് അറബ് സംസ്കാരത്തെ അടുത്തറിയാനുള്ള അവസരമാണെന്ന ഖത്തറിന്റെ പ്രഖ്യാപനം യാഥാർഥ്യമാകുന്ന കാഴ്ചകൾക്കാണ് ഇപ്പോൾ രാജ്യം സാക്ഷ്യം വഹിക്കുന്നത്.ചില പാശ്ചാത്യ മാധ്യമങ്ങൾ ലോകകപ്പിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തുമ്പോഴും ഖത്തറിലെ ആതിഥ്യമര്യാദയും സുരക്ഷിതത്വവും വിദേശമാധ്യമങ്ങൾ പോലും ചർച്ച ചെയ്യുകയാണ്.
കഴിഞ്ഞ ദിവസം ദോഹയിലെ സൂഖ് വാഖിഫിൽ നിന്നും ഒരു ബ്രസീലിയൻ ചാനൽ അവതാരകൻ ഖത്തറിലെ ആതിഥ്യമര്യാദയെയും സ്വീകരണത്തെയും ജനങ്ങളെയും പ്രശംസിച്ച് റിപ്പോർട്ട് ചെയ്തത് ഇപ്രകാരമാണ് : 'ഖത്തറികൾ ഞങ്ങളെ സ്വീകരിച്ചത് അതിശയകരമായ രീതിയിലാണ്. നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും അപ്പുറം അവർക്ക് എല്ലാവരോടും സൗഹൃദവും സ്നേഹവുമാണ്.ഞങ്ങൾ പലതവണ ലോകരാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്.നാട്ടുകാർ നിങ്ങളെ തല്ലാൻ ശ്രമിക്കുന്നതും നിങ്ങളിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നതുമൊക്കെ പല തവണ ഞങ്ങൾ കണ്ടിട്ടുണ്ട്.എന്നാൽ ഖത്തറിലെ അനുഭവം തികച്ചും വ്യത്യസ്തമാണ്..'
സൂക്ഷ വാഖിഫിലെ ഒരു വ്യാപാരിയുമായി സംസാരിച്ചപ്പോഴുള്ള അദ്ദേഹത്തിന്റെ അഭിപ്രായവും റിപ്പോർട്ടർ ചൂണ്ടിക്കാട്ടി.
'നിങ്ങൾ പറയുന്ന സ്വവർഗ രതി ഉൾപെടെയുള്ള എല്ലാ ലൈംഗിക ആഭിമുഖ്യങ്ങളെയും ഞങ്ങൾ ബഹുമാനിക്കണമെന്നും ഞങ്ങൾ എല്ലാവരെയും ബഹുമാനിക്കണമെന്നും നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ, നിങ്ങൾ മറ്റുള്ളവരുടെ മതത്തെയും വിശ്വാസത്തെയും ബഹുമാനിക്കണം.'ഖത്തരികളുടെ ഈ നിലപാട് അത്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം,അറബികളുടെ പരമ്പരാഗത വസ്ത്രമായ തോബും ഇഗാലും ധരിച്ച് നടക്കുന്ന നിരവധി വിദേശികളായ ആരാധകരെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണാൻ കഴിഞ്ഞു.പ്രാദേശിക സംസ്കാരവുമായി ഇടപഴകാൻ താൽപ്പര്യം കാണിക്കുന്നതോടൊപ്പം ലോകകപ്പിനെ അടയാളപ്പെടുത്താൻ രാജ്യത്തിന്റെ ദേശീയ വസ്ത്രം ഒരു പ്രധാന 'മേക് ഓവറാ'യി കാണുന്നവരാണ് ഇവരിൽ ഭൂരിഭാഗവും.
വിദേശികളായ ഫുട്‍ബോൾ ആരാധകർ രാജ്യത്തിന്റെ സംസ്കാരം പ്രദർശിപ്പിക്കാൻ പതാകയുടെ തീമുകൾ അടങ്ങിയ തോബുകൾ ആവശ്യപ്പെടുന്നതായി ഡബ്ല്യുസിടി ഖത്തർ കമ്പനിയുടെ സഹസ്ഥാപകനായ ഡീഗോ വെളിപ്പെടുത്തി.ഖത്തറിൽ ജോലി ചെയ്യുന്ന സ്പാനിഷ് വംശജനായ സംരംഭകൻ, ലോകകപ്പിന് മുന്നോടിയായി നവംബറിൽ കമ്പനി ആരംഭിച്ച് ദോഹയിലെ വെസ്റ്റ് ബേയിലും സ്റ്റേഡിയം 974 ലും ലോകകപ്പുമായി ബന്ധപ്പെട്ട പതാകകളും വസ്ത്രങ്ങളും വിൽപന നടത്തുകയാണ്.
'ലോകമെമ്പാടുമുള്ള ഫുട്‍ബോൾ ആരാധകർ മിഡിൽ ഈസ്റ്റിലേക്ക് വരുന്നത് ഇതാദ്യമായാണ്. മിക്ക ആളുകളും തോബ്(അറബികൾ ധരിക്കുന്ന നീളൻ വസ്ത്രം) കാണുകയും 'ഇതെന്താണ്' എന്ന് അത്ഭുതപ്പെടുകയും ചെയ്യും. സംസ്കാരങ്ങളെ ഫുട്ബോളുമായി സംയോജിപ്പിക്കാനാണ്അ ഞങ്ങൾ ശ്രമിക്കുന്നത്'-അദ്ദേഹം പറഞ്ഞു.
സ്റ്റേഡിയങ്ങളില്‍ നിറയുന്ന കാണികളിലും കാഴ്ചകള്‍ കാണാനിറങ്ങുന്ന സന്ദര്‍ശകരിലും ഇവ ധരിക്കുന്നവരുടെ എണ്ണം ദിവസം കഴിയുന്തോറും കൂടിവരുന്നതായാണ് ഖത്തറില്‍ നിന്നുള്ള കാഴ്ചകള്‍ പറയുന്നത്. സെല്‍ഫികളായും ടിക്ടോക് വീഡിയോകളായും സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നതും അറബ് വസ്ത്രധാരണത്തിലെ ഈ ട്രേഡ് മാര്‍ക്കുകളാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക