January 17, 2023
January 17, 2023
ന്യൂസ്‌റൂം ബ്യുറോ
ദോഹ: വാരാന്ത്യത്തിൽ ഖത്തറില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള തീര്‍ഥാടകരുടെയും വിനോദസഞ്ചാരികളുടെയും എണ്ണത്തില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ വന്‍ വര്‍ധനവുണ്ടായതായി 'ദി പെനിൻസുല'പത്രം റിപ്പോർട്ട് ചെയ്തു.സൗദി അറേബ്യയിലേക്കുള്ള യാത്രാ നിബന്ധനകള്‍ കൂടുതല്‍ എളുപ്പമാക്കിയതാണ് തീർത്ഥാടകരുടെ എണ്ണത്തിൽ വർധനവുണ്ടാകാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്.ഖത്തറിലെ ട്രാവല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇതിന്റെ നേട്ടം ലഭിക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു.
ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സമയത്ത് ഹയ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് സൗദി അറേബ്യയിലേക്ക് 60 ദിവസത്തേക്ക് സൗജന്യ പ്രവേശനം അനുവദിച്ചതും കൂടുതല്‍ പേര്‍ ഖത്തറിനും സൗദിക്കുമിടയില്‍ യാത്ര ചെയ്യാന്‍ കാരണമായിട്ടുണ്ട്.
വിമാനങ്ങളില്‍ സീറ്റുകള്‍ നിറഞ്ഞതായും ഹോട്ടലുകളില്‍ താമസത്തിന് നേരിയ തോതില്‍ ചാര്‍ജ് ഉയര്‍ത്തിയതായും ജി സി സി രാജ്യങ്ങളിലെ നിവാസികള്‍ക്ക് ഒരു വര്‍ഷത്തെ മള്‍ട്ടിപിള്‍ എന്‍ട്രി വിസ അനുവദിച്ചതും ഈ രംഗത്തെ മികച്ച നീക്കമാണെന്നും ട്രാവല്‍ ഏജന്‍സികളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. വെള്ളി, ശനി ദിവസങ്ങളിലാണ് കൂടുതല്‍ പേര്‍ ഉംറ ബുക്ക് ചെയ്യുന്നത്. മിക്കവരും സാധാരണയായി വ്യാഴാഴ്ച രാത്രി ദോഹയില്‍ നിന്ന് പുറപ്പെട്ട് ഉംറ നിര്‍വഹിച്ച് വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ഖത്തറിലേക്ക് മടങ്ങുകയാണ് പതിവ്.
സൗദിയിലേക്കുള്ള യാത്രക്കാരുടെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും അധികൃതർ ഒഴിവാക്കിയിരുന്നു. ടൂറിസ്റ്റ് വിസ കൈവശമുള്ള സൗദി ഇതര പൗരന്മാര്‍ക്ക് അവരുടെ വാക്‌സിനേഷന്‍ നില പരിഗണിക്കാതെ നിലവില്‍ സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ട്.
ഖത്തര്‍ ഉള്‍പ്പെടെയുള്ള ജി സി സി നിവാസികള്‍ക്ക് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ഇ-വിസയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക