November 29, 2022
November 29, 2022
ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഫിഫ ലോകകപ്പിനിടെ ഖത്തർ സ്റ്റേഡിയത്തിലുണ്ടായ വൻ തീപിടിത്തം എന്ന വ്യാജേന ഫുട്ബോൾ സ്റ്റേഡിയത്തിലുണ്ടായ തീപിടിത്തത്തിന്റെ നാല് വർഷം പഴക്കമുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ആയിരക്കണക്കിന് ആളുകൾ കാണുകയും ഷെയർ ചെയ്യുകയും ചെയ്ത വീഡിയോ യഥാർത്ഥത്തിൽ 2018 മെയ് മാസത്തിൽ ജർമ്മനിയിൽ നടന്ന ഒരു മത്സരത്തിൽ നിന്നുള്ളതാണ്. .ബുണ്ടസ്‌ലിഗ ലീഗ് ഫുടബോളിൽ നിന്ന് ഹാംബർഗ് എസ്.വി തരംതാഴ്ത്തപ്പെട്ടപ്പോൾ ക്ഷുഭിതരായ ആരാധകർ സ്റ്റേഡിയത്തിലേക്ക് പടക്കങ്ങൾ വലിച്ചെറിഞ്ഞതിനെ തുടർന്നുണ്ടായ തീയും പുകയുമടങ്ങിയ ചിത്രങ്ങളും വീഡിയോയുമാണ് ഖത്തറിലെ സ്റ്റേഡിയത്തിൽ നിന്നുള്ളതാണെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്.
"വേൾഡ് കപ്പ് സ്റ്റേഡിയത്തിൽ ഭയാനകമായ തീപിടുത്തം,ഖത്തറിൽ റെഡ് അലർട്ട്,"എന്ന തലക്കെട്ടിൽ നവംബർ 23 ന് ബംഗാളി ഭാഷയിലുള്ള ഫേസ്ബുക്ക് പോസ്റ്റാണ് തെറ്റായ പ്രചാരണത്തിന് അടിസ്ഥാനം.ജർമനിയിലെ സ്റ്റേഡിയത്തിലുണ്ടായ പ്രതിഷേധത്തിന്റെ ക്ലിപ്പുകളും വീഡിയോ ദൃശ്യങ്ങളും 2018 മെയ് 13 ന് ജർമ്മൻ സ്പോർട്സ് ആൻഡ് എന്റർടൈൻമെന്റ് ചാനലായ 4എസ്-ടിവി യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു.
ഇതിനിടെ,നവംബർ 26 ശനിയാഴ്ച ലുസൈലിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും 'ലുസൈൽ സ്റ്റേഡിയത്തിന് സമീപം തീപിടുത്തം'എന്ന തലക്കെട്ടോടെ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.എന്നാൽ ലോകകപ്പ് മത്സരം നടക്കുന്ന ലുസൈൽ സ്റ്റേഡിയത്തിൽ നിന്ന് 3.5 കിലോമീറ്റർ അകലെയാണ് ഈ അപകടമുണ്ടായത്.ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ അഗ്നിശമന വിഭാഗവും സുരക്ഷാ ഉദ്യോഗസ്ഥരുമെത്തി തീയനാക്കുകയും ചെയ്തിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക