October 09, 2022
October 09, 2022
ന്യൂസ്‌റൂം ബ്യുറോ
ദോഹ :മുൻ ലോകകപ്പ് മത്സരങ്ങൾക്കിടെ അധിക്ഷേപകരമായി പെരുമാറുകയും അക്രമങ്ങൾ കാണിക്കുകയും ചെയ്ത 1,300-ലധികം ഫുട്‍ബോൾ ആരാധകർക്ക് ഖത്തറിലേക്ക് പോകുന്നതിന് ഇംഗ്ലണ്ടും വെയിൽസും വിലക്കേർപ്പെടുത്തി.ഇതനുസരിച്ച്,പുതിയ നടപടികൾ പ്രകാരം ഫുട്ബോൾ നിരോധന ഉത്തരവിന് വിധേയരായ 1,300-ലധികം ആളുകൾ അവരുടെ യുകെ പാസ്‌പോർട്ട് പോലീസിന് കൈമാറേണ്ടി വരും.
പാസ്‌പോർട്ട് കൈമാറാതിരിക്കുകയും ലോകകപ്പ് കാണാനായി ഖത്തറിലേക്ക് പോകാൻ ശ്രമിക്കുകയും ചെയ്‌താൽ ആറ് മാസം തടവും പരിധിയില്ലാത്ത പിഴ ശിക്ഷയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ഇവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.നിരോധന ഉത്തരവ് ബാധകമായ 1,308 പേരിൽ ആർക്കെങ്കിലും നവംബർ 10 മുതൽ ഖത്തർ ലോകകപ്പ് അവസാനിക്കുന്നത് വരെയുള്ള കാലയളവിൽ ഖത്തർ അല്ലാത്ത മറ്റേതെങ്കിലും രാജ്യത്തേക്ക് യാത്ര ചെയ്യണമെങ്കിൽ പാസ്പോർട്ട് വിട്ടുകിട്ടാനായി പ്രത്യേകം അപേക്ഷിക്കേണ്ടി വരും.
മുൻകാലങ്ങളിലെ അന്താരാഷ്ട്ര മത്സരങ്ങളിൽ സ്റ്റഡിയങ്ങളിൽ അപമര്യാദയായി പെരുമാറുകയും ചെയ്തവർക്കാണ് വിലക്ക് ബാധകമാക്കിയത്.
'ഖത്തറിൽ ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും വിജയത്തിനാണ് ഞങ്ങൾ കാത്തിരിക്കുന്നത്. ഒരു ചെറിയ വിഭാഗം ആരാധകരുടെ മോശമായ പെരുമാറ്റം വഴി ആവേശകരമായ ടൂർണമെന്റിനെ കളങ്കപ്പെടുത്താൻ ഞങ്ങൾ അനുവദിക്കില്ല'-ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ പറഞ്ഞു
മുൻ അന്താരാഷ്ട്ര ടൂർണമെന്റുകൾക്കായും ഇത്തരം പ്രതിരോധ നടപടികൾ സ്വീകരിച്ചിരുന്നതായും 2018 ലോകകപ്പ് ഫുട്ബോളിൽ വിലക്കേർപ്പെടുത്തിയവരിൽ 99 ശതമാനവും ഉത്തരവ് അനുസരിച്ചിരുന്നതായും ആഭ്യന്തര മന്ത്രാലയം ഓഫീസ് വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക