May 19, 2023
May 19, 2023
അൻവർ പാലേരി
ദോഹ : ഖത്തറിൽ പ്രവാസിയായിരുന്ന ഉസ്മാൻ മാരാത്ത് രചിച്ച ജാക്സൺ ബസാർ യൂത്ത് ഇന്ന് തിയേറ്ററുകളിൽ എത്തും.ഷമൽ സുലൈമാൻ സംവിധാനം ചെയ്ത ജാക്സൺ ബസാർ യൂത്ത് സക്കരിയയാണ് നിർമിക്കുന്നത്.ചിത്രത്തിലെ പള്ളിപ്പെരുന്നാൾ ഗാനം ഇതിനോടകം പ്രേക്ഷകരുടെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്. കണ്ണൻ പട്ടേരി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. അപ്പു എൻ ഭട്ടതിരി, ഷൈജാസ് എന്നിവർ ചേർന്നാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.
ഉസ്മാൻ മാരാത്ത്
തൃശൂർ-മലപ്പുറം അതിർത്തിയിലെ അണ്ടത്തോട് സ്വദേശിയായ ഉസ്മാൻ കഴിഞ്ഞ ഒരു പതിറ്റാണ്ടോളം നാടകവും മറ്റു കലാപ്രവർത്തനങ്ങളുമായി ഗൾഫ് മലയാളികൾക്കിടയിൽ സജീവമായിരുന്നു.2006ൽ ദുബായിൽ ജോലി തേടിയെത്തിയ അദ്ദേഹം 2011ൽ ഖത്തറിലെത്തുകയും പരസ്യ കമ്പനി ഉൾപ്പെടെയുള്ള മേഖലകളിൽ പ്രവർത്തിക്കുകയും പിന്നീട് ചില നിയമക്കുരുക്കുകളിൽ പെട്ട് നാട്ടിലേക്ക് മടങ്ങുകയുമായിരുന്നു.തനിമ ഖത്തറിന് വേണ്ടി ഉസ്മാൻ മാരാത്ത് രചനയും സംവിധാനവും നിർവഹിച്ച പ്രവാചക അനുചരൻ ബിലാലിന്റെ കഥപറയുന്ന ‘നക്ഷത്രങ്ങൾ കരയാറില്ല’ എന്ന സംഗീതനാടകാവിഷ്കാരം ഖത്തറിലെ കലാസ്വാദകർക്കിടയിൽ വേറിട്ട അനുഭവമായിരുന്നു.
മികച്ച ഗാനങ്ങളുടെ പിൻബലവുമായാണ് മുൻ ഖത്തർ പ്രവാസിയും മാധ്യമപ്രവർത്തകനുമായ ഷമീർ ഭരതന്നൂർ രചിച്ച 'അനക്ക് എന്തിന്റെ കേടാ' അണിയറയിൽ ഒരുങ്ങുന്നത്.കഥയ്ക്കും പ്രമേയത്തിനുമപ്പുറം യുവതക്ക് ഹരം പകരുന്ന നാലു ഗാനങ്ങൾ തന്നെയാകും ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. വിനോദ് വൈശാഖി രചിച്ച് പണ്ഡിറ്റ് രമേശ് നാരായൺ ഈണം പകർന്ന് വിനീത് ശ്രീനിവാസൻ ആലപിക്കുന്ന 'നോക്കി നോക്കി നിൽക്കെ നെഞ്ചിലേക്ക് വന്നു' എന്ന ഗാനത്തെ ഏറെ പ്രതീക്ഷയോടെയാണ് അണിയറ പ്രവർത്തകർ കാണുന്നത്.
ഷമീർ ഭരതന്നൂർ
ശിഷ്യനായ വിനീത് ശ്രീനിവാസൻ ഇതാദ്യമായാണ് രമേശ് നാരായണന്റെ ഗാനം ആലപിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇതിനു പുറമെ ഗായകൻ അഫ്സലിന്റെ സഹോദരന്റെ മക്കളായ യാസർ അഷറഫും നെഫ്ല സാജിദും സംഗീതം ചെയ്ത് നിസാം അബ്ദുൽ കരീം രചിച്ച് സിയാവുൽ ഹഖ് ആലപിച്ച 'മാനാഞ്ചിറ മൈതാനത്ത്' എന്ന് തുടങ്ങുന്ന ഗാനവും ട്രെൻഡാകുമെന്നാണ് സൂചനകൾ. കൈതപ്രത്തിന്റെ മകൻ ദീപാങ്കുരനാണ് പശ്ചാത്തല സംഗീതം.
മാധ്യമ പ്രവർത്തകനായ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്ത സിനിമ ബി.എം.സി ബാനറിൽ ഫ്രാൻസിസ് കൈതാരത്താണ് നിർമിച്ചിരിക്കുന്നത്. അന്തിമ ഘട്ടത്തിലെത്തിയ സിനിമ ഉടൻ തിയേറ്ററുകളിൽ എത്തിക്കാനുള്ള തയാറെടുപ്പിലാണ് അണിയറ പ്രവർത്തകർ.
ഗൾഫ് മാധ്യമം പത്രത്തിന്റെ ഖത്തർ റിപ്പോർട്ടറായാണ് ഷമീർ ദോഹയിലെത്തിയത്.പിന്നീട് സ്ഥലം മാറ്റം ലഭിച്ചു നാട്ടിലേക്ക് തന്നെ മടങ്ങുകയായിരുന്നു. ഭരതന്നൂർ സ്വദേശിയാണ്.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe