December 12, 2021
December 12, 2021
അൻവർ പാലേരി
ദോഹ : കോവിഡിന് പിന്നാലെ റിപ്പോർട്ട് ചെയ്യപ്പെട്ട ഒമിക്രോൺ വകഭേദമുണ്ടാക്കിയ ആശങ്കയ്ക്ക് അയവ് വന്നതോടെ ഖത്തറിലേക്ക് ഉൾപെടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ തിരക്ക് വർധിച്ചു. ഗൾഫിൽ നിന്ന് നാട്ടിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായതായാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ നൽകുന്ന വിവരം.അറബ് കപ്പ് ഉൾപ്പെടെ,ഖത്തറിൽ വിവിധ ആഘോഷപരിപാടികളും പ്രദർശനങ്ങളും സജീവമായതോടെ ഇത്തരം കേന്ദ്രങ്ങളിലെല്ലാം സന്ദർശകരുടെ വൻ ഒഴുക്കാണ് അനുഭവപ്പെടുന്നത്.ഫിഫ ലോകകപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതോടെ,വിപണിയിലും നല്ല ഉണർവ് പ്രകടമായി തുടങ്ങിയിട്ടുണ്ട്.ഇതോടെ,നാട്ടിൽ നിന്നും ജോലി തേടി എത്തുന്നവരുടെ എണ്ണവും ഗണ്യമായി വർധിച്ചിട്ടുണ്ട്.
ഓൺഅറൈവൽ വിസകൾ അനുവദിച്ചു തുടങ്ങിയതും കൊറന്റൈൻ വ്യവസ്ഥകളിൽ വരുത്തിയ ഇളവുകളുമാണ് ഖത്തറിലേക്ക് വരുന്ന സന്ദർശകർക്ക് ആശ്വാസമായത്.പുതിയ തൊഴിലവസരങ്ങൾ ധാരാളമുണ്ടെങ്കിലും ഇന്ത്യൻ വിസകൾ അനുവദിക്കുന്നതിൽ അധികൃതർ കാണിക്കുന്ന മെല്ലെപ്പോക്ക് തൊഴിൽ വിപണിയെ ഗണ്യമായി ബാധിക്കുന്നതായാണ് സംരംഭകർ ചൂണ്ടിക്കാണിക്കുന്നത്.അതുകൊണ്ടു തന്നെ നിലവിൽ വിസയുള്ളവരെയാണ് പലരും ജോലിക്കായി പരിഗണിക്കുന്നത്.ഇതിനിടെ,രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നത് സമീപത്തെ റസ്റ്റോറന്റുകൾ ഉൾപ്പെടെയുള്ള ചെറുകിട കച്ചവടക്കാരെ സാരമായി ബാധിക്കുന്നുണ്ട്.
യു.എ.ഇയിൽ നിന്നും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ നിറയെ യാത്രക്കാരുമായാണ് സർവീസ് നടത്തുന്നത്.ശൈത്യകാല അവധിക്കായി സ്കൂൾ അടച്ചതോടൊപ്പം ക്രിസ്മസ്, പുതുവർഷ ആഘോഷത്തിനായി പോകുന്നവരുടെയും എണ്ണം വർധിച്ചു. ഇതേ തുടർന്ന് തിരക്കു നിയന്ത്രിക്കാൻ വിവിധ എയർപോർട്ടുകളിൽ കൂടുതൽ സൗകര്യമൊരുക്കി വരികയാണ്.ഈ മാസാവസാനം വരെ യുഎഇയിൽനിന്നു വിദേശത്തേക്കുള്ള തിരക്കു തുടരുമെന്നാണ് സൂചന.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് https://chat.whatsapp.com/GhBtGDki1aoDFtfCZdNNwb ഗ്രൂപ്പിൽ അംഗമാവുക.
പരസ്യങ്ങൾക്ക് ബന്ധപ്പെടുക: +974 33450 597