December 10, 2022
December 10, 2022
ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്
ദോഹ : ക്രൊയേഷ്യയ്ക്കെതിരായ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ ടിറ്റെ ബ്രസീല്‍ പരിശീലക സ്ഥാനത്തുനിന്ന് രാജിവച്ചു. 2016 മുതൽ ആറ് വർഷം ബ്രസീൽ ടീമിനെ പരിശീലിപ്പിച്ച അദ്ദേഹം ഖത്തർ ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
2018 റഷ്യൻ ലോകകപ്പിൽ ബെൽജിയത്തോട് തോൽവി രുചിച്ചാണ് ബ്രസീൽ ക്വാർട്ടർ ഫൈനലിൽ പുറത്ത് പോയത്. ഇത്തവണ കിരീടസാധ്യത കല്പിച്ചവരിൽ ഏറ്റവും മുൻപന്തിയിൽ ഉള്ളവരായിരുന്നു ടിറ്റെയുടെ പട.
നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ അധികസമയത്ത് ആദ്യം മുന്നിലെത്തിയ ബ്രസീൽ, നാല് മിനുറ്റ് കൂടി ബാക്കി നിൽക്കെയാണ് സമനില ഗോൾ വഴങ്ങിയത്. പിന്നീട്, പെനാൽറ്റി ഷൂട്ടൗട്ടിൽ 4 - 2 ന് പരാജയപ്പെടുകയുമായിരുന്നു.
ടിറ്റെയുടെ കീഴിൽ 2019 ൽ കോപ്പ അമേരിക്ക ജേതാക്കളായിരുന്ന ടീം പക്ഷെ, അടുത്ത വർഷം അർജന്റീനയോടും ഫൈനലിൽ തോറ്റിരുന്നു.
"ഇത് വേദനാജനകമായ തോൽവിയാണ്, പക്ഷേ ഞാൻ സമാധാനത്തോടെ പോകുന്നു. ഇത് ഒരു സൈക്കിളിന്റെ അവസാനമാണ്," ദോഹയിലെ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിന്ന് ബ്രസീൽ നാടകീയമായി പുറത്തായതിന് ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക