November 03, 2022
November 03, 2022
അൻവർ പാലേരി
ദോഹ : ഖത്തറിൽ പരിശീലനത്തിനിടെ പാക്കിസ്ഥാൻ സ്വദേശികളായ മൂന്ന് അഗ്നിശമനാംഗങ്ങൾ മരിക്കാനിടയായ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും ഖത്തർ സൈനിക നിയമമനുസരിച്ച് കുടുംബാംഗങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെയും ലോകകപ്പ് സുരക്ഷാ സേനയുടെയും ഔദ്യോഗിക വക്താവ് കേണൽ ഡോ. ജബർ ഹമ്മൂദ് ജബർ അൽ-നുഐമി.ലോകകപ്പ് തയാറെടുപ്പുകളെ കുറിച്ച് വിശദീകരിക്കാൻ ഇന്ന് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.മരിച്ചവരുടെ കുടുംബംങ്ങകൾക്ക് അദ്ദേഹം അനുശോചനം അറിയിച്ചു.
“സിവിൽ ഡിഫൻസ് അഡ്മിനിസ്ട്രേഷന്റെ പരിശീലന കേന്ദ്രങ്ങളിലൊന്നിൽ പതിവ് പരിശീലനത്തിനിടെയാണ് അപകട മരണം സംഭവിച്ചത്.ഇതിന് ലോകകപ്പുമായി ബന്ധപ്പെട്ട പരിശീലനങ്ങളുമായോ സാഹചര്യങ്ങളുമായോ യാതൊരു ബന്ധവുമില്ല."-അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒക്ടോബർ ആറിന് ഉണ്ടായ ദുരന്തത്തെ കുറിച്ച് ഇതാദ്യമായാണ് വാർത്താസമ്മേളനത്തിൽ ഔദ്യോഗിക വിശദീകരണമുണ്ടാകുന്നത്.അതേസമയം,അപകടമുണ്ടായപ്പോൾ തന്നെ ലോകകപ്പ് പരിശീലനവുമായി ഇതിന് ബന്ധമില്ലെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങളോട് അധികൃതർ വിശദീകരിച്ചിരുന്നു.
ദോഹ തുറമുഖത്ത് പരിശീലനത്തിനിടെ ഫയർ ട്രക്കിൽ നിന്ന് ഉയർത്തിയ ക്രെയിൻ പൊട്ടിവീണാണ് യൂസുഫ് മിന്തർ,കലീമുള്ള,ജലാൽ എന്നീ മൂന്ന് അഗ്നിശമനസേനാംഗങ്ങൾ മരിച്ചത്.മൂന്നു പേരും പാക്കിസ്ഥാൻ സ്വദേശികളാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക