November 08, 2022
November 08, 2022
അൻവർ പാലേരി
ദോഹ ::ഖത്തർ ലോകകപ്പിൽ അർജന്റീന കപ്പുയർത്തുന്ന ധന്യനിമിഷത്തിനായി സിരകളിൽ കാൽപന്തുകളിയുടെ ആവേശവുമായി നാളുകളെണ്ണി കഴിയുകയാണ് ഖത്തറിലെ മെസ്സി ആരാധകർ.ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ അർജന്റീനിയൻ കളിക്കാർക്ക് ആവേശം പകരാൻ ഉയർന്നുകേൾക്കുന്ന കരഘോഷങ്ങളിൽ അർജന്റീനക്കാരേക്കാൾ കൂടുതൽ മലയാളികളായാൽ അത്ഭുതപ്പെടാനില്ല.കാരണം ലയണൽ മെസ്സി ജനിക്കുന്നതിനു മുമ്പ് 1986 ൽ തുടങ്ങിയതാണ് മലയാളികളുടെ നീല ജെഴ്‌സിക്കാരോടുള്ള ഈ കളിയാവേശം.
1986-ൽ മെക്‌സിക്കോ ലോകകപ്പിൽ ഡീഗോ മറഡോണയെന്ന ഇതിഹാസ താരം പിറവിയെടുക്കുമ്പോൾ മെസ്സിക്ക് കഷ്ടിച്ച് ഒരുവയസ്സ് പോലും തികഞ്ഞിട്ടില്ല. പക്ഷെ സോക്രട്ടീസിന്റെ നേതൃത്വത്തിൽ സീക്കോ, ഫാൽക്കോ തുടങ്ങിയ ഇതിഹാസങ്ങൾ അടങ്ങുന്ന ബ്രസീൽ ടീം പന്ത് കൊണ്ട് വിസ്മയം തീർത്തപ്പോൾ കണ്ടവരെയെല്ലാം കോരിത്തരിപ്പിച്ച് അർജന്റീന ലോകകപ്പിൽ മുത്തമിടുന്നത് കണ്ടുനിന്ന മലയാളികളിൽ വലിയൊരു വിഭാഗം അന്നുമുതൽ അർജന്റീനയെ നെഞ്ചിലേറ്റി തുടങ്ങിയിരുന്നു.മറഡോണയുടെ നായകത്വത്തിൽ കളിച്ച അർജന്റീന ടീം ഫൈനലിൽ പശ്ചിമജർമ്മനിയെ പരാജയപ്പെടുത്തിയാണ് 1986 ലെ ലോകകപ്പ് നേടിയത്. ആ ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ മറഡോണ സ്വന്തമാക്കി.
ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയുള്ള കളിയിൽ മറഡോണ നേടിയ രണ്ടു ഗോളുകൾ ചരിത്രത്തിലിടം പിടിച്ചു. റഫറിയുടെ ശ്രദ്ധയിൽപ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോൾ 'ദൈവത്തിന്റെ കൈ' എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റർ ഓടി നേടിയ രണ്ടാം ഗോൾ നൂറ്റാണ്ടിന്റെ ഗോൾ ആയും പിന്നീട് വിശേഷിപ്പിക്കപ്പെട്ടു.
ഫുട്ബോൾ മിശിഹ എന്ന് പലരും സ്നേഹപൂർവ്വം വിളിക്കുന്ന, ഇടംകാലിൽ മാജിക്ക് ഒളിപ്പിച്ചുവെച്ചിരിക്കുന്ന മെസി തന്റെ മുപ്പത്തിയഞ്ചാം വയസ്സിലാണ് ഖത്തറിൽ അർജന്റീനക്കായി ലോകകപ്പ് കളിക്കാൻ എത്തുന്നത്.ഖത്തർ ലോകകപ്പ് തന്റെ അവസാനത്തേതാണെന്ന് മെസ്സി പ്രഖ്യാപിച്ചതോടെ, അദ്ദേഹത്തെ അവസാനമായി കാണാൻ ആരാധകർക്കിടയിൽ ആവേശവും ആകാംക്ഷയും വർധിക്കുകയാണ്.അതുകൊണ്ടു തന്നെ ലോകകപ്പിലെ തങ്ങളുടെ ഉൽഘാടന മത്സരത്തിൽ നവംബർ 22 ന് സൗദി അറേബ്യയ്‌ക്കെതിരെ അർജന്റീന കളത്തിലിറങ്ങുമ്പോൾ, മലയാളികളായ അർജന്റീനിയൻ ആരാധകരുടെ മനസ്സിലും നീലത്തിരയിളകും.ഇതിലേക്കുള്ള കൃത്യമായ സൂചനയായിരുന്നു കഴിഞ്ഞ ദിവസം ദോഹയിൽ നടന്ന അർജന്റീനിയൻ ആരാധകരുടെ ഐക്യദാർഢ്യ റാലി.
അർജന്റീനയോടും മെസ്സിയോടും ഉള്ള തങ്ങളുടെ സ്നേഹത്തിന് അതിരുകളില്ലെന്ന് ഉറക്കെ വിളിച്ചു പറയുന്ന മൂവായിരത്തിലധികം പേർ പങ്കെടുത്ത റാലിയിൽ നേപ്പാൾ, ശ്രീലങ്ക,പാകിസ്ഥാൻ,ബംഗ്ലാദേശ്,ആഫ്രിക്ക,ഇറ്റലി, സ്പെയിൻ, നൈജീരിയ, കാമറൂൺ,അർജന്റീന തുടങ്ങി ഖത്തറികൾ വരെ ഉണ്ടായിരുന്നെങ്കിലും ഇന്ത്യക്കാരായിരുന്നു കൂടുതലും.ഇതിൽ തന്നെ കൊച്ചു കേരളത്തിൽ നിന്നുള്ള മലയാളികൾ ആൾക്കൂട്ടത്തിന്റെ ഭൂരിഭാഗവും കയ്യടക്കി.അർജന്റീനിയൻ അംബാസഡർ ഗില്ലെർമോ നിക്കോളാസും പരിപാടിയിൽ പങ്കെടുത്തു.
ഈ വർഷം ജൂണിൽ ഇറ്റലിക്കെതിരായ അർജന്റീനയുടെ മത്സരത്തിന് തൊട്ടുമുമ്പാണ് അർജന്റീന ഫാൻസ് ഖത്തർ (AFQ) എന്ന ഗ്രൂപ്പ് രൂപീകരിച്ചത്.രണ്ട് തവണ ലോക കിരീടം ചൂടിയ അർജന്റീന ഡിസംബർ 18 ന് മൂന്നാം കിരീടം നേടുമെന്നു തന്നെ ഇവർ ഉറച്ചുവിശ്വസിക്കുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക