November 21, 2022
November 21, 2022
അൻവർ പാലേരി
ദോഹ : 40 വർഷത്തിലേറെയായി അധികാരത്തിൽ തുടരുന്ന ഭരണകൂടത്തിന് ഭീഷണി ഉയർത്തുന്ന തരത്തിൽ ജനകീയ പ്രതിഷേധങ്ങളും അക്രമങ്ങളും പടർന്നു പിടിക്കുന്നതിനിടെയാണ് ഇറാൻ ഇന്ന് ഖത്തറിൽ ഇംഗ്ലണ്ടിനെതിരെ കളിക്കളത്തിൽ കൊമ്പുകോർക്കുന്നത്. രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം മറ്റെല്ലാ കാര്യങ്ങളെയും പോലെ ഫുടബോളിനേയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്.ഈ പ്രക്ഷുബ്ധതയ്‌ക്കിടയിൽ രാജ്യത്തിന്റെ രണ്ട് കടുത്ത രാഷ്ട്രീയ എതിരാളികളായ ഇംഗ്ലണ്ടിനെയും അമേരിക്കയെയും നേരിടുക എന്ന വലിയ ദൗത്യം ഇറാൻ കളിക്കാർക്ക് വലിയ മാനസിക സമ്മർദമുണ്ടാക്കുമെന്നാണ് പലരും വിലയിരുത്തുന്നത്.
ഇംഗ്ലണ്ടിനെ 'ഓൾഡ് ഫോക്‌സ്' എന്നും അമേരിക്കയെ 'ഗ്രേറ്റ് സാത്താൻ'.എന്നും ഇറാനിലെ ചിലരെങ്കിലും സംസാരത്തിനിടെ ഇപ്പോഴും വിശേഷിപ്പിക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ മൽസരത്തിന് കളിക്കപ്പുറം നീളുന്ന രാഷ്ട്രീയ മാനങ്ങൾ കൂടിയുണ്ട്.പുതുതായി പൊട്ടിപ്പുറപ്പെട്ട രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ നിന്ന് ഇറാനെ പുറത്താക്കണമെന്ന് ചില രാജ്യങ്ങൾ ആവശ്യപ്പെട്ട സാഹചര്യത്തിൽ ഇന്നത്തെ മൽസരം ഇറാനെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ്.
ഇന്ന് വൈകുന്നേരം 4 മണിക്ക് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ഇറാനും ഇംഗ്ലണ്ടും തമ്മിലുള്ള മൽസരം.
ഇറാനിൽ ഇപ്പോൾ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ലോകവേദിയിൽ ഇറാനെ പ്രതിനിധീകരിക്കുന്ന ദേശീയ ടീമിൽ നിന്ന് എന്തെങ്കിലും തരത്തിലുള്ള പിന്തുണ ലഭിക്കുമോ എന്നാണ് ഇറാനെ എതിർക്കുന്ന പാശ്ചാത്യൻ മാധ്യമങ്ങളും പ്രക്ഷോഭകരും ഉറ്റുനോക്കുന്നത്.ഇറാന്റെ ഫോർവേഡ് താരം സർദാർ അസ്മൗൺ, പ്രതിഷേധക്കാർക്ക് പിന്തുണ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, മറ്റ് ദേശീയ കളിക്കാരിൽ പലരും താരതമ്യേന നിശബ്ദത പാലിക്കുകയായിരുന്നു.ജർമ്മൻ ടീമായ ബയേർ ലെവർകൂസണിന് വേണ്ടി കളിക്കുന്ന അസ്മൗൺ, സോഷ്യൽ മീഡിയയിൽ ഒന്നിലധികം തവണ പോസ്റ്റുചെയ്യുകയും പ്രതിഷേധക്കാരെ പിന്തുണച്ച് തന്റെ പ്രൊഫൈൽ ചിത്രം കറുപ്പാക്കി മാറ്റുകയും ചെയ്തിരുന്നു.
ഇറാനിലെ “നമ്പർ വൺ സ്‌പോർട്‌സ്” ഫുട്‌ബോൾ ആണെന്ന് ഇറാനിയൻ വംശജനായ കനേഡിയൻ കോച്ച് മൊസാവത് പറയുന്നു, പ്രതിഷേധക്കാർക്ക് പിന്തുണ നൽകാൻ ടീമിന് ശക്തമായ ഒരു പ്ലാറ്റ്‌ഫോം ഈ ലോകകപ്പിലൂടെ ലഭിക്കുമെന്നും എന്നാൽ താരങ്ങൾ അതിന് തയാറാകുമോ എന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറയുന്നു.ഭരണകൂടത്തേക്കാൾ ദേശീയ ടീമിനെ ഇറാൻ ജനതയുടെ പ്രതിനിധികളായി കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നാണ് 2011 മുതൽ 2014 വരെ ഇറാൻ ദേശീയ ടീമിന്റെ അസിസ്റ്റന്റ് കോച്ചായിരുന്ന ഒമിദ് നമാസി സിഎൻഎൻ സ്പോർട്സിനോട് പറഞ്ഞത്
ഏതായാലും ഇറാൻ ദേശീയ ഫുട്‍ബോൾ ടീമിനെ ഭരണകൂടത്തിനെതിരെ തിരിക്കുകയെന്ന വലിയ തരത്തിലുള്ള ശ്രമങ്ങൾ പ്രക്ഷോഭകരും ചില മാധ്യമങ്ങളും ശക്തമായി തുടരുന്നതിനിടെയാണ് താരങ്ങൾ ഇന്ന് ഇംഗ്ലണ്ടുമായി പോരിനിറങ്ങുന്നത്.ഗ്രൂപ് ബിയിൽ ഇംഗ്ലണ്ട്,വെയിൽസ്,അമേരിക്ക എന്നീ ടീമുകളുമായാണ് ഇറാൻ കളിക്കേണ്ടത്.അതുകൊണ്ടുതന്നെ കളിക്കപ്പുറം നീളുന്ന രാഷ്ട്രീയ സമ്മർദം കൂടി ഇറാൻ ദേശീയ ടീം കളിക്കളത്തിൽ നേരിടേണ്ടിവരും.
1979ലെ ഇറാനിയൻ വിപ്ലവത്തെത്തുടർന്ന് ഇസ്‌ലാമിക ഭരണം സ്ഥാപിതമായതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമാണ് ഇറാൻ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ഇറാൻ സദാചാര പോലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം മരിച്ച 22 കാരിയായ മഹ്സ അമിനിയുടെ മരണത്തെ തുടർന്നാണ് രാജ്യത്ത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക