February 05, 2023
February 05, 2023
ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തർ ലോകകപ്പ് കഴിഞ്ഞു ഒന്നര മാസം പിന്നിട്ടിട്ടും ഖത്തറിൽ അപ്പാർട്ട്മെന്റുകളും ഫ്‌ളാറ്റുകളും ഉൾപ്പെടെയുള്ള താമസ കെട്ടിടങ്ങൾക്ക് വാടക കുറയുന്നില്ലെന്ന് റിപ്പോർട്ട്.നിലവിലെ കണക്കനുസരിച്ച്,മിഡിലീസ്റ്റിൽ താമസവാടക ഏറ്റവും കൂടിയ രാജ്യമായാണ് ഖത്തർ വിലയിരുത്തപ്പെടുന്നത്.രണ്ട് കിടപ്പുമുറികളുള്ള ഫ്ളാറ്റിന് മിഡിൽ ഈസ്റ്റ് മേഖലയിൽ ഏറ്റവും കൂടുതൽ വാടക ഖത്തറിലാണെന്ന് ഗ്ലോബൽ പ്രോപ്പർട്ടി ഗൈഡ് റിപ്പോർട്ട് ചെയ്തു.
ലോകകപ്പിന് ശേഷം ജനുവരിയോടെ വാടകയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വാടക കുറയാത്തതിൽ രാജ്യത്തെ താമസക്കാർ നിരാശരാണെന്ന് ദി പെനിൻസുല പത്രം റിപ്പോർട്ട് ചെയ്തു.അതേസമയം,ഈ വർഷം പകുതിയോടെ വാടകയിൽ കുറവ് വരാൻ സാധ്യതയുണ്ടെന്നാണ് ചില റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ അഭിപ്രായപ്പെടുന്നത്.
ലോക കപ്പിന് മുന്നോടിയായി നൂറുകണക്കിന് പുതിയ അപാർട്മെന്റ് ബിൽഡിങ്ങുകൾ പുതുതായി നിർമിക്കുകയും നിലവിലെ കെട്ടിടങ്ങൾക്ക് ഉടമസ്ഥർ വാടക വർധിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ. ലോക കപ്പിന് ശേഷം ഇവയിൽ പലതും കാലിയായെങ്കിലും വാടകയിൽ ഇത് വേണ്ടത്ര പ്രതിഫലിച്ചിട്ടില്ലെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.
"മറ്റൊരു ഫ്ളാറ്റിന് വേണ്ടി ഞാൻ അന്വേഷണം തുടങ്ങിയപ്പോൾ വേൾഡ് കപ്പ് കഴിഞ്ഞെങ്കിലും വാടക കുറഞ്ഞിട്ടില്ല എന്നാണ് എനിക്ക് മനസ്സിലായത്. നിരവധി ഫ്ലാറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കിലും വാടക എന്തുകൊണ്ട് കുറയുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു," ബിൻ മഹ്‌മൂദിൽ താമസിക്കുന്ന ഫെബെ ദി പെനിൻസുലയോട് പറഞ്ഞു.
"വേൾഡ് കപ്പിന് ശേഷം ഉടൻതന്നെ വാടക കുറയുമെന്ന് ആളുകൾ പ്രതീക്ഷിച്ചു. അത് ശരിയല്ല," റീത്താജ് റിയൽ എസ്റ്റേറ്റ് സി.ഇ.ഓ മുഹമ്മദ് ഗോഫ്രൻ അഭിപ്രായപ്പെട്ടു..വെസ്റ്റ് ബേ, ലുസൈൽ തുടങ്ങിയ ചില പ്രധാനപ്പെട്ട സ്ഥലങ്ങളിൽ വാടക ഒരു പ്രത്യേക നിരക്കിന് താഴെ പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്ഷവും നിരവധി സന്ദർശകരെ പ്രതീക്ഷിക്കുന്നതാണ് വാടക കുറയാതിരിക്കാൻ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.ഏഷ്യൻ കപ്പും ഹോർട്ടിക്കൾച്ചറൽ എക്സ്പോയുമാണ് ഈ വർഷം നടക്കാനിരിക്കുന്ന പ്രധാന ഇവെന്റുകൾ.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക