March 28, 2023
March 28, 2023
ന്യൂസ്‌റൂം ബ്യുറോ
ദോഹ: രാജ്യത്തെ ചില കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് നോമ്പ് തുറക്കാൻ ആവശ്യമായ സമയം അനുവദിക്കുന്നില്ലെന്ന് പരാതി.ദോഹ ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.സെക്യൂരിറ്റി ജീവനക്കാർ ഇത് നിശബ്ദമായി സഹിക്കുകയാണെന്നും ജോലി നഷ്ടപ്പെടുമെന്ന ഭയം കാരണമാണ് പലരും പുറത്തുപറയാത്തതെന്നും റിപ്പോർട്ടിൽ പറയുന്നു.
ദോഹ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്ന ഒരു പ്രൊഫസർ ട്വിറ്റെറിൽ വിവരിച്ച തൻ്റെ അനുഭവം ഖത്തറി സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു.. റമദാൻ ആദ്യ ദിവസം തൻ്റെ യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്ന ഒരു സെക്യൂരിറ്റി ജീവനക്കാരൻ മഗ്‌രിബ് ബാങ്ക് വിളിച്ചതിന് ശേഷവും ഭക്ഷണം കഴിക്കാതിരുന്നത് കണ്ടപ്പോൾ പ്രൊഫസർ ജസ്റ്റിൻ മാർട്ടിൻ കാരണം ചോദിച്ചപ്പോൾ റിസപ്ഷനിൽ ഇരിക്കുന്നതിനാൽ ഭക്ഷണം കഴിക്കാൻ അനുമതിയില്ലെന്നാണ് സെക്യൂരിറ്റി ജീവനക്കാരൻ മറുപടി നൽകിയത്.
"ഞാൻ അദ്ദേഹത്തിന് ഒരു ചെറിയ ബോക്സ് ഈന്തപ്പഴം നൽകി. പിറ്റേ ദിവസം മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനോട് സംസാരിച്ചപ്പോൾ അതേ ഉത്തരമാണ് എനിക്ക് ലഭിച്ചത്," ജസ്റ്റിൻ മാർട്ടിൻ ട്വിറ്ററിൽ എഴുതി.
ശനിയാഴ്ച രാത്രി മറ്റൊരാവശ്യത്തിന് പുറത്തുപോയപ്പോൾ ഒരു യൂറോപ്യൻ സെക്യൂരിറ്റി കമ്പനിയിലെ നാലഞ്ചു പേർ എന്നോട് സംസാരിച്ച സെക്യൂരിറ്റി ജീവനക്കാരനെ ചോദ്യം ചെയ്യുന്നത് കണ്ടു.
"ജീവനക്കാരനെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും ഭക്ഷണം കഴിക്കാൻ അനുവദിക്കാതിരിക്കുന്നത്, പ്രത്യേകിച്ചും റമദാനിൽ, അനാവശ്യമാണെന്നും ഞാൻ അവരോട് പറഞ്ഞു," ജസ്റ്റിൻ മാർട്ടിൻ പറഞ്ഞു.
സ്ത്രീ ജീവനക്കാരും ഭക്ഷണം കഴിക്കാതിരുന്നത് ശ്രദ്ധയിൽ പെട്ടതായി മറ്റൊരാൾ ദോഹ ന്യൂസിനോട് പറഞ്ഞു.
വാർത്ത വൈറൽ ആയതിനെത്തുടർന്ന് ഞായറാഴ്ച മുതൽ ജോലിസ്ഥലത്തു വെച്ച് നോമ്പ് തുറക്കാൻ സെക്യൂരിറ്റി ജീവനക്കാരെ അനുവദിക്കുമെന്നും ഇതിനായി അധികം ജീവനക്കാരെ നിയമിക്കുമെന്നും ദോഹ ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ പറഞ്ഞു.
യൂറോപ്യൻ ഗാർഡിങ് ആൻഡ് സെക്യൂരിറ്റി സെർവീസസ് കമ്പനിയുടെ ജീവനക്കാർക്കാണ് ഈ ദുരനുഭവം ഉണ്ടായതെന്നും എന്നാൽ നോമ്പ് തുറക്കാനുള്ള അനുമതി നൽകാതിരുന്നത് കമ്പനിയുടെ തീരുമാനം ആയിരുന്നില്ലെന്നും ദോഹ ഇൻസ്റ്റിറ്റ്യൂട്ട് എടുത്ത തീരുമാനമായിരുന്നെന്നും റിപ്പോർട്ട് പറയുന്നു.
അതേസമയം എല്ലാ സെക്യൂരിറ്റി ജീവനക്കാർക്കും ഇത്തരം ദുരനുഭവം ഇല്ലെന്നും റിപ്പോർട്ട് പറയുന്നു.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക
https://chat.whatsapp.com/KIGk615xlF1ILlMGxpUXqI