December 16, 2022
December 16, 2022
അൻവർ പാലേരി
ദോഹ : ലോകകപ്പ് ഫൈനലും ദേശീയ ദിനവും ക്രിസ്തുമസ് ആഘോഷങ്ങളും തൊട്ടുപിന്നാലെ പുതുവർഷവും എത്തുന്നതിനാൽ ഖത്തറിലെ വരാനിരിക്കുന്ന ദിവസങ്ങൾ ആഘോഷ രാവുകളുടെതാകും.
അറബ് ലോകത്തിന്റെ ഹൃദയമിടിപ്പുകൾക്കൊപ്പം സെമി ഫൈനലിൽ കടന്ന ആദ്യ അറബ്,ആഫ്രിക്കൻ രാജ്യമായ മൊറോക്കോ ശനിയാഴ്ച വൈകുന്നേരമാണ് മൂന്നാം സ്ഥാനത്തിനായി ക്രൊയേഷ്യയുമായി ഏറ്റുമുട്ടുന്നത്.മത്സരത്തിൽ മൊറോക്കോ ജയിച്ചാൽ ഖത്തർ ലോകകപ്പിൽ അറബ് ലോകം നേടുന്ന ഏറ്റവും വലിയ വിജയമായി ആഘോഷിക്കപ്പെടും.
തൊട്ടുപിന്നാലെ ഞായറാഴ്ച ഖത്തർ ദേശീയ ദിനാഘോഷങ്ങൾ അന്തിമഘട്ടത്തിലെത്തും.ലോകം ഖത്തറിലേക്കൊഴുകിയ ഇത്തവണത്തെ ദേശീയ ദിനാഘോഷങ്ങൾക്ക് ഒട്ടേറെ സവിശേഷതകളുണ്ട്.അറബ് ലോകത്തെ ഒരു കൊച്ചുരാജ്യം ഇതാദ്യമായി വിജയകരമായ ലോകകപ്പ് നടത്തി കയ്യടി നേടിയതിന്റെ അഭിമാനത്തോടെ ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത വിധം തല ഉയർത്തിപ്പിടിച്ചാണ് ഖത്തർ ഇത്തവണ ദേശീയ ദിനം ആഘോഷിക്കുന്നത്.പതിവിൽ നിന്ന് വ്യത്യസ്തമായി ഉംസലാൽ മുഹമ്മദിലെ വിപുലീകരിച്ചു ദർബ് അൽ സായി മൈതാനിയിലാണ് ഇത്തവണ പ്രധാന ആഘോഷപരിപാടികൾ നടക്കുക.രാജ്യത്തിന്റെ കലാ സാംസ്കാരിക പൈതൃകം വിളംബരം ചെയ്യുന്ന 4500 ലധികം വൈവിധ്യമാർന്ന പരിപാടികളാണ് ഇവിടെ മാത്രം ഒരുക്കിയിരിക്കുന്നത്.
രാവിലെ ദോഹ കോർണിഷിൽ നടക്കുന്ന ദേശീയ ദിന പരേഡിൽ ഇത്തവണ ലോകകപ്പ് വോളണ്ടിയർമാരെ കൂടി പങ്കെടുപ്പിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.ഖത്തറിന്റെ ചരിത്രത്തിൽ ഇത്രയധികം വിദേശികളെ സാക്ഷിയാക്കി ആഘോഷിക്കുന്ന ദേശീയ ദിനം കൂടിയായിരിക്കും ഇത്തവണത്തേത്.കത്താറ,ഖത്തർ ഫൗണ്ടേഷൻ,സൂഖ് വാഖിഫ്,രാജ്യത്തെ പ്രമുഖ മാളുകൾ എന്നിവിടങ്ങളിലെല്ലാം വിപുലമായ ആഘോഷ പരിപാടികൾ അരങ്ങേറും.
വൈകുന്നേരം ആറ് മണിക്ക് ലുസൈൽ സ്റ്റേഡിയത്തിൽ ലോകകപ്പ് ഫൈനലിന് വിസിൽ മുഴങ്ങുന്നതോടെ ലോകത്തിന്റെ മുഴുവൻ കണ്ണുകളും ഖത്തറിലേക്ക് തിരിയും.മത്സരത്തിൽ ആരു കപ്പുനേടിയാലും ആവേശം അണപൊട്ടിയൊഴുകുമെന്ന് ഉറപ്പാണ്.
പതിനെട്ടാം തിയ്യതിയിലെ ആഘോഷരാവിന് ശേഷം ക്രിസ്തുമസും പുതുവത്സരാഘോഷങ്ങളും വിരുന്നെത്തുന്നതിനാൽ ഖത്തറിൽ ഇനിയുള്ള രാവുകൾ പുലരുന്നതുവരെ നീളുമെന്ന് ഉറപ്പ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക