March 15, 2019
March 15, 2019
ദോഹ : ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകളിൽ ഷിഫ്റ്റ് സബ്രദായം നടപ്പാക്കാനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി താത്കാലികമായി മരവിപ്പിച്ചതിനെ തുടർന്ന് നിരവധി രക്ഷിതാക്കൾ ആശങ്കയിലായി. അടുത്ത അധ്യയന വർഷം തുടങ്ങാൻ ആഴ്ചകൾ മാത്രം അവശേഷിക്കെ ഇക്കാര്യത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വം കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയാണ് രക്ഷിതാക്കൾ പങ്കുവെക്കുന്നത്.
ഇന്ത്യൻ സ്‌കൂളുകളിലെ സീറ്റ് ക്ഷാമത്തിന് പരിഹാരമായി ഏതാനും ഇന്ത്യൻ സ്‌കൂളുകളിൽ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്താൻ മന്ത്രാലയം നൽകിയ അനുമതിയാണ് പിന്നീട് താത്കാലികമായി മരവിപ്പിച്ചത്. ഇതേതുടർന്ന് ഷിഫ്റ്റ് ക്‌ളാസുകളിലേക്ക് പുതുതായി പ്രവേശനം ലഭിച്ച കുട്ടികളുടെ രക്ഷിതാക്കൾ പ്രതീക്ഷയോടെ മന്ത്രാലയത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. നിലവിൽ മറ്റു സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികളെ എം.ഇ.എസ് ഉൾപ്പെടെയുള്ള താരതമ്യേന ഫീസ് കുറഞ്ഞ സ്‌കൂളിലേക്ക് മാറ്റൊനൊരുങ്ങിയ രക്ഷിതാക്കളും ഇതോടെ പ്രതിസന്ധിയിലായി. നിലവിൽ പഠിച്ചിരുന്ന സ്‌കൂളിൽ നിന്നും ഈ മാസം 30 ന് മുമ്പ് കുട്ടികളുടെ ടീസി വാങ്ങണമെന്ന് രക്ഷിതാക്കൾക്ക് നിർദേശം ലഭിച്ചതായാണ് വിവരം. ഈവിനിംഗ് ഷിഫ്റ്റിന്റെ കാര്യത്തിൽ അന്തിമ തീരുമാനം വരുന്നതിന് മുമ്പ് ടീസി വാങ്ങിയാൽ കുട്ടികളുടെ പഠനം മുടങ്ങുമെന്ന ആശങ്കയും ഇവർക്കുണ്ട്. എം.ഇ എസ് സ്‌കൂളിൽ പുതുതായി പ്രവേശനം ലഭിച്ച രണ്ടായിരത്തോളം കുട്ടികളുടെ രക്ഷിതാക്കൾ ഇക്കാര്യം മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെടുത്താനുള്ള ശ്രമത്തിലാണ്.അതേസമയം വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യത്തിൽ സമയോചിതമായി ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.