September 10, 2022
September 10, 2022
ദോഹ: ലോകകപ്പിന് ഖത്തറിലേക്ക് കരമാര്‍ഗം എത്തുന്ന വാഹനങ്ങള്‍ അതിര്‍ത്തിയായ അബൂ സംറയില്‍ പാര്‍ക്ക് ചെയ്യണമെന്ന് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി അറിയിച്ചു.സന്ദര്‍ശകര്‍ക്കായി അബൂ സംറയില്‍ പാര്‍ക്ക് ആന്‍ഡ് റൈഡ് സൗകര്യം ഏര്‍പ്പെടുത്തുമെന്നും സുപ്രീംകമ്മിറ്റി വ്യക്തമാക്കി. അതേസമയം, അടിയന്തര സാഹചര്യങ്ങളില്‍ മാത്രം പ്രത്യേക അനുമതിയോടെ വാഹനങ്ങള്‍ക്ക് ഖത്തറിലേക്ക് പ്രവേശിക്കാം. വാഹനങ്ങള്‍ അബൂ സംറയില്‍ പാര്‍ക്ക് ചെയ്യുന്നതിനാവശ്യമായ മുന്‍കൂര്‍ ബുക്കിങ് ഒക്ടോബര്‍ 15 മുതല്‍ നിലവില്‍ വരുമെന്നും സംഘാടകര്‍ അറിയിച്ചു.
ഫിഫ ലോകകപ്പ് കാലയളവില്‍ ഖത്തറിലേക്ക് അബൂ സംറ അതിര്‍ത്തി വഴിയുള്ള പ്രവേശന നടപടികള്‍ സംബന്ധിച്ച രണ്ടാമത് ഖത്തര്‍-സൗദി കോഓഡിനേഷന്‍ യോഗം ദോഹയില്‍ സമാപിച്ചു. പാസ്പോര്‍ട്ട് ഫോര്‍ പോര്‍ട്ട്സ് അഫേഴ്സ് അസി.ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ സഈദ് ബിന്‍ ബന്ദര്‍ അല്‍ സൂറിന്‍റെ നേതൃത്വത്തിലുള്ള സൗദി പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്യുന്നുവെന്നും ലോകകപ്പ് വേളയില്‍ കര അതിര്‍ത്തി വഴി ആരാധകരുടെ ഒഴുക്ക് സുഗമമാക്കുന്നതിന് കോഓഡിനേഷന്‍ യോഗം ഏറെ സഹായകമാകുമെന്നും ബോര്‍ഡര്‍ പാസ്പോര്‍ട്ട് വിഭാഗം മേധാവി ബ്രിഗേഡിയര്‍ ജനറല്‍ നാസര്‍ ബിന്‍ അബ്ദുല്ല ആല്‍ഥാനി യോഗത്തില്‍ വ്യക്തമാക്കി.
ആഗസ്റ്റ് മാസത്തില്‍ നടന്ന പ്രഥമ യോഗത്തിന്‍റെ തുടര്‍ച്ചയാണിതെന്നും ലോകകപ്പ് സമയത്ത് ആരാധകരുടെ കര അതിര്‍ത്തി വഴിയുള്ള എന്‍ട്രി, എക്സിറ്റ് നടപടികളുമായി ബന്ധപ്പെട്ട സംയുക്ത സഹകരണം ശക്തമാക്കുകയാണ് ലക്ഷ്യമെന്നും നാസര്‍ അബ്ദുല്ല ആല്‍ഥാനി കൂട്ടിച്ചേര്‍ത്തു. ലോകകപ്പ് കാലയളവില്‍ അബൂ സംറ അതിര്‍ത്തി വഴി ഖത്തറിലേക്കുള്ള ആരാധകരുടെ എന്‍ട്രി സംബന്ധിച്ച് നേരത്തേ അംഗീകരിച്ച രീതികളും ഖത്തറിെന്‍റ ലോകകപ്പ് തയാറെടുപ്പുകളും യോഗത്തില്‍ ചര്‍ച്ചചെയ്തു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HrLcaJxM8ioJZfNN9bsdpq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക