September 27, 2022
September 27, 2022
അൻവർ പാലേരി
ദോഹ : മലയാളികൾക്കും അറബികൾക്കും ഒരുപോലെ പ്രിയപ്പെട്ട 'കറക് ചായ'എന്ന സമാവർ ചായയുടെ സവിശേഷതകളുമായി ഖത്തർ ആസ്‌ഥാനായ അൽ ജസീറ ഓൺലൈൻ.മലയാളിയായ എ.പി മുഹമ്മദ് അഫ്‌സൽ ആണ് ഖത്തറിലെ പ്രമുഖ മലയാളി ഫോട്ടോഗ്രാഫറായ ഷിറാസ് സിതാരയുടെ ചിത്രങ്ങൾ സഹിതം റിപ്പോർട്ട് തയാറാക്കിയത്.
"ഒരു സ്ത്രീ എല്ലാ 'ദിവസവും ഫ്ലാസ്കുമായി കറക് ചായ നിറയ്ക്കാൻ തന്റെ കടയിൽ വരാറുണ്ടായിരുന്നു..ഒരു ദിവസം ആ സ്ത്രീക്ക് പകരം ഡ്രൈവറാണ് ഫ്‌ളാസ്‌കുമായി വന്നത്.സ്ത്രീ പ്രസവത്തിനായി ആശുപത്രിയിൽ അഡ്‌മിറ്റാണെന്നും പ്രസവിക്കുന്നതിനു മുമ്പ് അവർക്ക് കറക് ചായ വേണമെന്നും ആവശ്യപ്പെട്ടതായി അയാൾ പറഞ്ഞു" കറക് ചായയോടുള്ള ഖത്തറിലെ ജനങ്ങൾക്കുള്ള പ്രിയം വിശദീകരിക്കുന്നത് ദോഹയിലെ ഒരു റെസ്റ്റോറന്റിൽ ചായയുണ്ടാക്കുന്ന മലയാളിയായ മുഹമ്മദ് അലി.
ദോഹയിലെ ഓൾഡ് എയർപോർട്ട് റോഡിലെ 65 വർഷം പഴക്കമുള്ള ഒരു സാധാരണ റെസ്റ്റോറന്റിലാണ് മുഹമ്മദ് അലി ചായയുണ്ടാക്കുന്നത്.ആധുനിക സജ്ജീകരണങ്ങളുള്ള ന്യൂ ജനറേഷൻ കഫേ അല്ലാതിരുന്നിട്ടും മുഹമ്മദ് അലിയെ പോലുള്ളവരെ തേടി ഇത്തരം ആളുകൾ എത്തുന്നത് കറക് ചായ ജനങ്ങളിലുണ്ടാക്കിയ ശീലത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.മലയാളികളുടെ സമാവർ ചായയോടുള്ള ഇഷ്ടത്തിൽ അറബികളെന്നും വിദേശികളെന്നുമുള്ള വ്യത്യാസമില്ല.
ഖത്തറിലെ ചെറുതും വലുതുമായ നിരവധി കഫ്റ്റിരിയകളിലും ടീ ഷോപ്പുകളിലുമായി പ്രതിദിനം പതിനായിരക്കണക്കിന് കറക് ചായകളാണ് വിറ്റഴിയുന്നത്.ഖത്തറിലെ സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രിയങ്കരമായ ടീ ടൈമിന്റെ 53 ബ്രാഞ്ചുകളിലൂടെ മാത്രം ഒരു ദിവസം 50,000 ചായകൾ വരെ വിതരണം ചെയ്യുന്നതായി സ്ഥാപനം അവകാശപ്പെടുന്നു. സദാസമയവും തിളച്ചുകൊണ്ടിരിക്കുന്ന തേയില വെള്ളത്തിൽ ചൂടുപാലൊഴിച്ച് ഉണ്ടാക്കുന്ന കറക് ചായകൾ വ്യത്യസ്ത കൂട്ടുകളിലും രുചിവൈവിധ്യങ്ങളിലും ഇപ്പോൾ ഖത്തറിൽ ലഭ്യമാണ്.
"കറക്ക്' ചായകൾ ഖത്തറിൽ എങ്ങനെ, എപ്പോൾ എത്തി എന്നതിൽ ഇപ്പോഴും തർക്കമുണ്ട്, എന്നാൽ 1950 കളിൽ തന്നെ ദക്ഷിണേഷ്യൻ പ്രവാസികൾ പാൽ ചായയും അവർക്കൊപ്പം കൊണ്ടുവന്നിരുന്നു എന്നാണ് പൊതുവെയുള്ള അഭിപ്രായം."-റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കൂടുതൽ വായനക്ക് : https://www.aljazeera.com/features/2022/9/27/samovar-tea-warming-hearts-in-qatar
ഇന്ന്,ഖത്തറിൽ കറക് ചായയുണ്ടാക്കുന്നവരിൽ ഭൂരിഭാഗവും വടക്കേ മലബാർ മേഖലയിൽ നിന്നുള്ള മുസ്ലീം മാപ്പിള സമുദായത്തിൽ പെട്ടവരാണെന്നും അൽ ജസീറ റിപ്പോർട്ടിൽ പറയുന്നു..ഖത്തറിൽ മാത്രമല്ല,മലപ്പുറം മുതൽ കണ്ണൂർ വരെയുള്ള ഭാഗങ്ങളിൽ നിന്നുള്ള മുസ്‌ലിം വിഭാഗത്തിൽപെട്ട മലയാളികൾക്ക് ഗൾഫ് രാജ്യങ്ങളിലെ റെസ്റ്റോറന്റ്,കഫ്‌റ്റേരിയ മേഖലകളിലുള്ള മികവും നൈപുണ്യവും പ്രശസ്തമാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക