November 19, 2022
November 19, 2022
അൻവർ പാലേരി
ദോഹ : ഫിഫ ലോകകപ്പിൽ ഖത്തർ ആദ്യമായി ബൂട്ടണിയുന്ന ചരിത്രനിമിഷത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നത് സ്വദേശികളും വിദേശികളുമായ പതിനായിരങ്ങൾ.മാതൃരാജ്യം ലോകകപ്പിൽ മത്സരിക്കാനില്ലാത്തതിനാൽ ഖത്തറിലെ ലക്ഷക്കണക്കിന് ഇന്ത്യക്കാർ വളർത്തുരാജ്യമായ ഖത്തറിന് പിന്തുണയുമായി ഗാലറികളിലുണ്ടാകും.ഇവരിൽ തന്നെ ഭൂരിഭാഗവും മലയാളികളായിരിക്കും.
60,000 പേരെ ഉൾകൊള്ളാൻ ശേഷിയുള്ള അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ നാളെ ഖത്തർ സമയം 7 മണിക്കാണ് മെറൂൺ പട ഇക്വോഡോറുമായി ഏറ്റുമുട്ടുന്നത്.
"ഇതൊരു ബുദ്ധിമുട്ടേറിയ ദൗത്യമാണ്. ടീമുകൾ വ്യത്യസ്ത തലത്തിലുള്ളവയാണെങ്കിലും ഒരു മികച്ച റിസൾട്ടുണ്ടാക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്."-ഖത്തർ ദേശീയ ടീം ക്യാപ്റ്റൻ ഹസൻ അൽ ഹൈദോസ് ഇന്ന് ദോഹയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ലോകകപ്പിൽ ഞങ്ങളുടെ ദേശീയ ടീമിന്റെ നായകനാകുന്ന ആദ്യ കളിക്കാരനായതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാളത്തെ മത്സരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തനിക്ക് നന്നായി അറിയാമെന്ന് കോച്ച് ഫെലിക്‌സ് സാഞ്ചസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
"നാളെ ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട മത്സരമായിരിക്കും. ഞങ്ങളുടെ വീട്ടിൽ, ഞങ്ങളുടെ ആരാധകർക്ക് മുന്നിൽ ഞങ്ങൾ കളിക്കുകയാണ്. ഉത്തരവാദിത്തത്തെക്കുറിച്ച് ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട്.ഖത്തറി ഫുട്ബോളിൽ ചരിത്രപരവും സുപ്രധാനവുമായ ദിവസമാണ് നാളെ. ലോകകപ്പിൽ കളിക്കാൻ ഞങ്ങൾ അർഹരാണെന്ന് എല്ലാവർക്കു മുന്നിലും തെളിയിക്കാൻ ഞങ്ങൾ സന്നദ്ധരാണ് ."-അദ്ദേഹം പറഞ്ഞു.
അൽബേനിയ, നിക്കരാഗ്വ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, പനാമ എന്നിവയ്‌ക്കെതിരെ തുടർച്ചയായി അഞ്ച് സൗഹൃദ വിജയങ്ങൾ നേടിയ ശേഷമാണ് ഖത്തർ നാളെ ഇക്വഡോറുമായി ഏറ്റുമുട്ടാനൊരുങ്ങുന്നത്.ഏറ്റവും കൂടുതൽ രാജ്യാന്തര മത്സരങ്ങൾ കളിച്ച (165) ഹസൻ അൽ ഹൈദോസിന്റെ ക്യാപ്റ്റൻ പദവി തന്നെയാണ് ടീമിന്റെ പ്രധാന കരുത്ത്.ഖത്തറിന്റെ മുൻനിര താരവും എക്കാലത്തെയും മികച്ച സ്‌കോററുമായ അൽമോസ് അലിയും നാളെ സ്റ്റേഡിയത്തിൽ അത്ഭുതങ്ങൾ തീർക്കുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നു.അക്രം അഫീഫിന്റെയും സ്‌ട്രൈക്കർ അലിയുടെയും പ്രകടന മികവിൽ സാഞ്ചസിന് അത്രയേറെ വിശ്വാസമുണ്ട്.
ബൈറോൺ കാസ്റ്റിലോയുടെ പൗരത്വം വിവാദ വിഷയമായതിനെ തുടർന്ന് ഏതാനും ആഴ്ചകൾക്ക് മുമ്പ് വരെ ഇക്വഡോർ ലോകകപ്പിൽ കളിക്കുമോ എന്ന സംശയം ഉണ്ടായിരുന്നെങ്കിലും ഫിഫയും കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്‌പോർട്ടും (CAS) അംഗീകാരം നൽകിയതിനെ തുടർന്നാണ് 32 ടീമുകളിൽ ഇക്വഡോർ ഇടംപിടിച്ചത്. എന്നാൽ നിർഭാഗ്യവശാൽ ബൈറോൺ കാസ്റ്റിലോ അവസാന നിമിഷം 26 അംഗ ടീമിൽ ഉൾപെട്ടില്ല.
നെതർലൻഡ്‌സിനും സെനഗലിനും എതിരായ മത്സരങ്ങൾ കൂടുതൽ കടുപ്പമേറിയതായിരിക്കുമെന്നതിനാൽ ഈ മത്സരത്തിലെ തോൽവി 16-ാം റൗണ്ടിലെത്താനുള്ള ഇരു ടീമുകളുടെയും പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കും.ഖത്തറിനെ സംബന്ധിച്ചിടത്തോളം,ആതിഥേയരാജ്യമെന്ന നിലയിൽ യോഗ്യതാ മത്സരത്തിനായി കളിക്കേണ്ടി വന്നിട്ടില്ലാത്തതിനാൽ ഇക്വഡോറുമായി ജയിച്ചു ഒരു പോയിന്റ് പോലും നേടാൻ കഴിഞ്ഞില്ലെങ്കിൽ അത് വലിയ നാണക്കേടാവും.
“ഇക്വഡോർ വളരെ നല്ല ടീമാണ്, യുവാക്കളും കഴിവുറ്റവരുമായ നിരവധി കളിക്കാർ അവർക്കുണ്ട്. തീർച്ചയായും ഇക്വഡോർ ബുദ്ധിമുട്ടുള്ള ഒരു എതിരാളിയായിരിക്കും. നാളെ അവർക്കെതിരെ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യും."കോച്ച് സാഞ്ചസും ഹൈദോസും ഒരേ സ്വരത്തിൽ പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക