April 16, 2023
April 16, 2023
അൻവർ പാലേരി
ദോഹ: ഇന്ത്യ ഉൾപെടെ വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഖത്തർ വിസ സെന്ററുകൾ (ക്യുവിസി) വഴി സന്ദർശക വിസാ സേവനങ്ങളും ഉടൻ അനുവദിച്ചു തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചതായും ഫാമിലി വിസിറ്റ് വിസ, മൾട്ടിപ്പിൾ എൻട്രി വിസ, ഫാമിലി റെസിഡൻസ് വിസ എന്നിവയ്ക്കുള്ള നടപടിക്രമങ്ങളും പുരോഗമിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'ദി പെനിൻസുല'പത്രം റിപ്പോർട്ട് ചെയ്തു.പൊതുജനങ്ങൾക്കായുള്ള ഖത്തർ വിസ കേന്ദ്രത്തിന്റെ സേവനങ്ങൾ’ എന്ന ശീർഷകത്തിൽ ആഭ്യന്തര മന്ത്രാലയം (MoI) സംഘടിപ്പിച്ച ബോധവൽക്കരണ വെബിനാറിലാണ് അധികൃതർ ഇക്കാര്യം വിശദീകരിച്ചത്.
നിലവിൽ, ക്യുവിസികൾ തൊഴിൽ വിസകൾക്കുള്ള തുടർസേവനങ്ങൾ മാത്രമാണ് നൽകുന്നത്. എന്നാൽ അധികം വൈകാതെ തന്നെ ഫാമിലി വിസിറ്റ് വിസ ഉൾപെടെയുള്ള സന്ദർശക വിസകൾക്കുള്ള സേവനങ്ങളും ഈ കേന്ദ്രങ്ങൾ വഴി നൽകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
2030-ൽ നിരവധി ആഗോള, പ്രാദേശിക ഇവന്റുകൾ സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾക്കിടെ ഖത്തർ ദേശീയ ദർശനത്തിന് അനുസൃതമായി സാമ്പത്തികവും നഗരവികസനവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പുരോഗമിക്കുകയാണെന്നും ജനറൽ ഡയറക്‌ടറേറ്റ് ഓഫ് പാസ്‌പോർട്ട് വിസ സപ്പോർട്ട് സർവീസസ് ഡിപ്പാർട്ട്‌മെന്റിലെ ടെക്‌നിക്കൽ സ്റ്റഡീസ് വിഭാഗം മേധാവി ക്യാപ്റ്റൻ ഖാലിദ് സലിം അൽ നുമാനി പറഞ്ഞു.
ഇന്ത്യയിൽ നിലവിൽ ഏഴ് ഖത്തർ വിസ കേന്ദ്രങ്ങളുണ്ട്. പാക്കിസ്ഥാനിൽ രണ്ടും ശ്രീലങ്ക, നേപ്പാൾ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ ഓരോ വിസാ കേന്ദ്രങ്ങൾ വീതവും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI