December 26, 2022
December 26, 2022
ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഫിഫ ലോകകപ്പില്‍ ആരാധകരെ എത്തിക്കാനായി വാങ്ങിയ പുതിയ ബസുകള്‍ ഖത്തർ ലെബനോനിന് സംഭാവന നല്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ലോകകപ്പിനോടനുബന്ധിച്ച് പ്രധാനമന്ത്രി നജീബ് മീക്കാത്തിയുമായി ഖത്തര്‍ അധികൃതര്‍ വിഷയം ചര്‍ച്ച ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.. രാജ്യത്തിന്റെ ആവശ്യത്തില്‍ കൂടുതലുള്ള ബസ്സുകളാണ് ലെബനാന് നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്.ലോകകപ്പുമായി ബന്ധപ്പെട്ട് ഖത്തര്‍ ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങളുടെ ഒരു ഭാഗം വികസ്വര രാജ്യങ്ങള്‍ക്ക് സംഭാവന ചെയ്യുമെന്ന് നേരത്തേ ഖത്തര്‍ അറിയിച്ചിരുന്നു.
ചെറിയ രാജ്യമെന്ന നിലയ്ക്ക് ഖത്തറിന് ആവശ്യമായതില്‍ കൂടുതല്‍ പശ്ചാത്തല സൗകര്യ വികസനം ലോകകപ്പിനായി ഖത്തര്‍ ഒരുക്കിയിരുന്നു.ഗതാഗത സംവിധാനത്തിനു പുറമെ, എട്ട് ലോകോത്തര സ്‌റ്റേഡിയങ്ങളാണ് ഖത്തര്‍ ഒരുക്കിയത്. ഇവയില്‍ ചിലത് എളുപ്പത്തില്‍ ഇളക്കിമാറ്റാവുന്ന രീതിയില്‍ താല്‍ക്കാലിക നിര്‍മിതിയായാണ് പടുത്തുയര്‍ത്തിയത്. ഇവയില്‍ ചിലത് പൂര്‍ണമായും ചിലത് ഭാഗികമായും പൊളിച്ചുനീക്കി ആവശ്യക്കാരായ അയല്‍ രാജ്യങ്ങള്‍ക്ക് നല്‍കാനാണ് ഖത്തറിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ബസ്സുകള്‍ക്കു പുറമെ, സ്റ്റേഡിയങ്ങളിലെ ആയിരക്കണക്കിന് സീറ്റുകളും മറ്റു സംവിധാനങ്ങളും മറ്റ് രാജ്യങ്ങള്‍ക്ക് സംഭാവനയായി നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ലോകകപ്പിന്റെ ഭാഗമായി രാജ്യത്ത് നിലവിലുള്ള 1,000 ബസുകള്‍ക്ക് പുറമേ പുതുതായി വാങ്ങിയ അത്യാധുനിക ബസ്സുകളാണ് ലെബനാന് സംഭാവനയായി നല്‍കുക. 3,000 ബസ്സുകളാണ് ലോകകപ്പിനായി ഖത്തര്‍ വാങ്ങിയത്. ലോകകപ്പ് വേളയില്‍ സ്റ്റേഡിയങ്ങളിലേക്കും മെട്രോ സ്‌റ്റേഷനുകളിലേക്കും താമസ ഇടങ്ങളിലേക്കും ഫുട്‌ബോള്‍ ആരാധകരെ സൗജന്യമായി എത്തിക്കാനായിരുന്നു ഇവ ഉപയോഗിച്ചത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക