April 08, 2023
April 08, 2023
ന്യൂസ്‌റൂം ബ്യൂറോ
ദോഹ: രാജ്യത്തെ രണ്ട് സുപ്രധാന വ്യവസായിക നഗരങ്ങളിലെ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രണ്ട് മെഗാ സൗരോര്‍ജ പ്ലാന്റുകള്‍ നിര്‍മ്മിക്കുമെന്ന് ഖത്തര്‍ അധികൃതര്‍ വ്യക്തമാക്കി. മിസൈഈദ് ഇന്‍ഡസ്ട്രിയല്‍ സിറ്റി, റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റി എന്നിവടങ്ങളിലാണ് പ്ലാന്റ് നിര്‍മ്മിക്കുക. ഖത്തര്‍ എനര്‍ജിക്ക് കീഴിലുള്ള ഖത്തര്‍ എനര്‍ജി റിന്യൂവബിള്‍ സൊല്യൂഷനും ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസംഗ് സി ആന്റ് ടി കോര്‍പറേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.
ഖത്തറിന്റെ ഊര്‍ജ സ്രോതസ്സുകളെ വൈവിധ്യവല്‍ക്കരിക്കുക, പരമാവധി പുനരുല്‍പ്പാദന യോഗ്യമായ ഊര്‍ജം ഉപയോഗപ്പെടുത്തുക എന്നീ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പില്‍ വരുകയെന്ന് ഖത്തര്‍ എനര്‍ജിയുടെ അല്‍ ഖര്‍സ സോളാര്‍ പിവി പവര്‍ പ്ലാന്റ് (കെഎസ്പിപി) വക്താവ് മുഹമ്മദ് അല്‍ ഹറാമി പറഞ്ഞു.
10 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന സോളാര്‍ പാനലുകളില്‍ നിന്നാണ് രണ്ട് വ്യവസായ നഗരങ്ങള്‍ക്ക് ആവശ്യമായി വരുന്ന മുഴുവന്‍ വൈദ്യുതിയും കണ്ടെത്തുകയെന്ന് അധികൃതര്‍ അറിയിച്ചു. മിസൈഈദ് പ്ലാന്റിന് 417 മെഗാവാട്ട് ശേഷിയും റാസ് ലഫാന്‍ പ്ലാന്റിന് 458 മെഗാവാട്ട് ശേഷിയും ആണ് ഉണ്ടാകുക. രാജ്യത്തെ രണ്ട് സുപ്രധാന വ്യവസായിക നഗരങ്ങളിലെ ഈര്‍ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് ഖത്തര്‍ കരുതുന്നത്. ഏതാണ്ട് 2.3 ബില്യണ്‍ ഖത്തര്‍ റിയാല്‍ ചെലവഴിച്ചാണ് സോളാര്‍ പദ്ധതി നടപ്പിലാക്കുക.
2035 ഓടെ രാജ്യത്തെ സൗരോര്‍ജ ഉല്പാദനം 5 ജിഗാ വാട്ട് ആയി ഉയര്‍ത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ 28 മില്യണ്‍ ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്നത് തടഞ്ഞു നിര്‍ത്താന്‍ സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI