August 18, 2021
August 18, 2021
ദോഹ: ഖത്തര്‍ വിദേശകാര്യമന്ത്രിയും ഉപപ്രാധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ താനി താലിബാന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി.മുല്ല അബ്ദുല്‍ ഗനി ബറാദറിന്റെ നേതൃത്വത്തിലുള്ള സംഘവുമായാണ് ചര്‍ച്ച നടത്തിയത്. രാജ്യത്തെ എല്ലാ പൗരന്‍മാരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് താലിബാനോട് ഖത്തർ അഭ്യർത്ഥിച്ചു.അഫ്ഗാനിസ്ഥാനിലെ ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.
ദേശീയ താത്പര്യത്തോടെയുള്ള അനുരഞ്ജനവും രാഷ്ട്രീയ ഒത്തുതീര്‍പ്പും ഉണ്ടാകണമെന്ന ആശയം ഇരുനേതാക്കളും പങ്കുവെച്ചതായും ട്വീറ്റ് പറയുന്നു. പുതിയ സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ താലിബാനുമായി ചര്‍ച്ച നടത്തുന്നതിനായി ഖത്തറില്‍ എത്തുന്നതിനു മുന്നോടിയായാണ് കൂടിക്കാഴ്ച നടന്നത്.
അഫ്ഗാനില്‍ സമാധാനപരമായ അധികാരക്കൈമാറ്റം നടക്കണമെന്ന് ലോകരാജ്യങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെടുന്ന ഘട്ടത്തിലാണ് ഖത്തര്‍ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുന്നത്. അതിനിടെ അഫ്ഗാനില്‍നിന്നുള്ള 640 പേരെ കയറ്റിയ യുഎസ് വിമാനം ഖത്തറിലെ അല്‍ ഉദൈദ് സൈനിക താവളത്തിലെത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നു.