May 02, 2023
May 02, 2023
അൻവർ പാലേരി
ദോഹ : കഴിഞ്ഞ ഓഗസ്റ്റിൽ ഇസ്രയേലിനുവേണ്ടി ചാരപ്രവർത്തനം നടത്തിയതിന് എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർ ഉൾപെടെ അറസ്റ്റിലായ സംഭവത്തിൽ ഇവർ ജോലി ചെയ്തിരുന്ന സ്ഥാപനം അടച്ചുപൂട്ടിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.ഇവരെ കൂടാതെ എഴുപത്തിയഞ്ചോളം ഇന്ത്യക്കാർ ഈ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്.മെയ് 31 അവസാന തൊഴിൽ ദിനമാണെന്നും അതിന് മുമ്പ് രാജ്യം വിടണമെന്നും അറിയിച്ചുകൊണ്ട് ഇവർക്ക് സന്ദേശം നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.തൊഴിൽ കരാർ പ്രകാരമുള്ള പ്രത്യേക പാക്കേജ് നൽകിയായിരിക്കും ഇവരെ പിരിച്ചുവിടുക.ദഹ്‌റ കൺസൾട്ടൻസി എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി.
ഇസ്രായേലിനായി ചാരപ്പണി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർ വിചാരണ പൂർത്തിയാവാത്തതിനാൽ ഇപ്പോഴും ഖത്തറിൽ തടവിൽ കഴിയുകയാണ്. ഇസ്രായേൽ ചാരവൃത്തി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഇലക്ട്രോണിക് തെളിവുകൾ ഖത്തർ അധികൃതരുടെ കൈവശമുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ്മ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, സിഡിആർ അമിത് നാഗ്പാൽ, സിഡിആർ പൂർണേന്ദു തിവാരി, സിഡിആർ സുഗുണാകർ പകല, സിഡിആർ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് എന്നിവരാണ് തടവിലുള്ളത്. ഖത്തറി നാവികസേനാംഗങ്ങളെ പരിശീലിപ്പിക്കുന്ന ദഹ്‌റ ഗ്ലോബൽ ടെക്‌നോളജീസ് ആൻഡ് കൺസൾട്ടിംഗ് സർവീസസ് എന്ന കമ്പനിയിലാണ് എട്ടുപേരും ജോലി ചെയ്തിരുന്നത്.
കമാൻഡർ പൂർണേന്ദു തിവാരി (റിട്ട) ദഹ്‌റ ഗ്ലോബൽ ടെക്‌നോളജീസ് ആൻഡ് കൺസൾട്ടിംഗ് സർവീസസിന്റെ മാനേജിംഗ് ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു. 2002ൽ നാവികസേനയിൽ നിന്ന് സ്വയം വിരമിച്ച തിവാരിയെ 2019-ൽ, വിദേശ ഇന്ത്യക്കാർക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാൻ നൽകി അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആദരിച്ചിരുന്നു.
ഖത്തറിലെ നിയമമനുസരിച്ച് രാജ്യത്തിനെതിരെ ചാരപ്പണി നടത്തുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL