December 18, 2022
December 18, 2022
അൻവർ പാലേരി
ദോഹ : ഷാരൂഖ് ഖാൻ നായകനായ പത്താൻ സിനിമയിലെ വേഷത്തിന്റെ പേരിൽ വെറുപ്പിൻറെ പ്രചാരണ കാമ്പയിൻ പുരോഗമിക്കുന്നതിനിടെ ഖത്തറിലെ ലോകകപ്പ് വിശ്വവേദിയിൽ ദീപിക പദുകോൺ ഇന്ത്യയുടെ അഭിമാനമായി.ലോകകപ്പ് വേദിയിൽ സാന്നിധ്യമറിയിക്കാൻ ഇതുവരെ അവസരം കിട്ടാതിരുന്ന ഇന്ത്യയിൽ നിന്നും ലോകമറിയുന്ന സിനിമാ താരം സമാപന ചടങ്ങിൽ ലോകകപ്പിന്റെ പ്രകാശനം നിർവഹിക്കാനെത്തിയപ്പോൾ ഗാലറിയിൽ നിന്നുയർന്നത് നിലയ്ക്കാത്ത കയ്യടി.മുൻ സ്‌പെയിൻ ഫുട്‌ബോൾ താരം ഇക്കർ കാസിലസിനൊപ്പമാണ് ദീപിക ലോകകപ്പ് സമാപന വേദിയിൽ ഫിഫ കപ്പ് അനാവരണം ചെയ്തത്.
[Video] Deepika Padukone unveiling the #FIFAWorldCup trophy pic.twitter.com/aRhbZu9z4q
— Deepika Padukone FC (@DeepikaPFC) December 18, 2022
ചിത്രത്തിലെ 'ബേഷ്റം റംഗ്' എന്നു തുടങ്ങുന്ന ഗാനം പുറത്തുവന്നതു മുതൽ ഇന്ത്യയിൽ സിനിമക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഗാനത്തില്‍ ദീപിക പദുക്കോൺ ധരിച്ച കാവി ബിക്കിനി ഹിന്ദുമത വികാരത്തെ വൃണപ്പെടുത്തുന്നതാണെന്നാണ് ആരോപണം. ഗാനരംഗത്തിൽ ദീപികയുടെ വസ്ത്രധാരണം പ്രതിഷേധാർഹമാണെന്നും ഗാനം ചിത്രീകരിച്ചത് 'മലിനമായ മാനസികാവസ്ഥ'യിൽ നിന്നാണെന്നുമായിരുന്നു മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയുടെ പ്രതികരണം.തൊട്ടുപിന്നാലെ മഹാരാഷ്ട്രയില്‍ നിന്നുള്ള ബി ജെ പിയുടെ എം എല്‍ എ റാം കദവും ചിത്രത്തിനെതിരെ രംഗത്ത് വന്നിരുന്നു.ഹിന്ദുത്വത്തെ അപമാനിക്കുന്ന സിനിമയോ സീരിയലോ മഹാരാഷ്ട്രയിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നായിരുന്നു എം എല്‍ എയുടെ ട്വീറ്റ്.തൊട്ടുപിന്നാലെ മധ്യപ്രദേശ് ഉലമ ബോര്‍ഡും സിനിമക്കെതിരെ രംഗത്തെത്തി.ദീപികയുടെ അടിവസ്ത്രത്തിന് പകരം സിനിമയുടെ പേരാണ് ഉലമാ ബോർഡിനെ ചൊടിപ്പിച്ചത്. ചിത്രത്തിൻറെ പേര് മാറ്റണമെന്നാണ് ഉലമാ ബോർഡിന്റെ ആവശ്യം.സിനിമ ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ടത് മുതല്‍ കോലം കത്തിക്കുന്നത് വരെയുള്ള പ്രതിഷേധമാണ് ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ഉയര്‍ന്നത്. ചിത്രം മധ്യപ്രദേശില്‍ മാത്രമല്ല, രാജ്യത്തുടനീളം റിലീസ് ചെയ്യാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നും ഉലമാ ബോർഡ് ഭീഷണി മുഴക്കിയിട്ടുണ്ട്.എന്നാൽ ഇസ്‌ലാമിക സംസ്കാരവും പാരമ്പര്യവും മുറുകെപ്പിടിക്കുന്ന ഒരു രാജ്യത്തേക്ക് ലോകത്തിന്റെ മുഴുവൻ കണ്ണുകളും ഉറ്റുനോക്കുന്ന നിമിഷം ദീപികയ്ക്ക് ലഭിച്ച ആദരം എല്ലാ വിഭാഗങ്ങളിലും പെട്ട മതമൗലിക വാദികൾക്കും കനത്ത തിരിച്ചടിയായി.
കളിക്കളത്തിൽ ബൂട്ടണിയാനില്ലെങ്കിലും ഖത്തർ ലോകകപ്പിന്റെ തുടക്കം മുതൽ അവസാനം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.സുപ്രീം കമ്മറ്റിയുടെ പ്രധാന ചുമതലകൾ മുതൽ സാധാരണ വോളണ്ടിയർമാർ വരെയുള്ള നിരവധി ചുമതലകളിൽ ഇന്ത്യക്കാർ അഭിമാനാർഹമായ പങ്കാണ് വഹിച്ചത്.ഖത്തറിൽ എത്തിയ പ്രധാന ടീമുകളെ സ്വീകരിക്കുന്നതിൽ മുന്നിൽ നിന്ന ഇന്ത്യക്കാരുടെ ഫുട്‍ബോൾ പ്രേമം ഖത്തറികൾക്കിടയിലും ലോകമാധ്യമങ്ങളിലും വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ട ലോകകപ്പിനാണ് ഇന്നലെ ലുസൈൽ സ്റ്റേഡിയത്തിൽ സമാപനമായത്.ഇന്ത്യക്കാരുടെ ഈ കളിയാവേശം ഖത്തർ പണം കൊടുത്ത് വാങ്ങിയതാണെന്ന അടിസ്ഥാനരഹിതമായ ആരോപണം വരെ ചില കോണുകളിൽ നിന്ന് ഉയർന്നത് ഈ പശ്ചാത്തലത്തിലാണ്.ഈ ആരോപണത്തെ പ്രതിരോധിക്കാനും പുച്ഛിച്ചു തള്ളാനും സുപ്രീം കമ്മറ്റിയും ഫിഫയും രംഗത്തെത്തിയത് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് ലഭിച്ച വലിയ ആദരവായിരുന്നു.
ലോകകപ്പ് സ്റ്റേഡിയങ്ങളിൽ ഏറ്റവുമധികം ഇന്ത്യക്കാരെത്തിയ ലോകകപ്പെന്ന സവിശേഷതയും ഖത്തർ ലോകകപ്പിന് മാത്രം അവകാശപ്പെട്ടതാണ്.ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ജേതാക്കൾക്കുള്ള സമ്മാനങ്ങളിലും ഇന്ത്യ ഇത്തവണ ഇടം പിടിച്ചു.ലോകകപ്പിലെ നാലിനം സമ്മാനങ്ങളിൽ സാംസ്കാരിക വിഭാഗത്തിലാണ് ബേപ്പൂരിന്റെ പൈതൃകവും കരവിരുതും സമന്വയിക്കുന്ന ആയിരത്തിലധികം കുഞ്ഞൻ ഉരുക്കൾ സ്ഥാനം പിടിച്ചത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക