July 26, 2023
July 26, 2023
അൻവർ പാലേരി
ദോഹ : വളരെ ചെറിയ കുറ്റങ്ങൾക്ക് വരെ മലയാളികൾ ഉൾപെടെ സാധാരണക്കാരായ നിരവധി പ്രവാസി ഇന്ത്യക്കാർ ഖത്തറിലെ ജയിലിൽ കഴിയുമ്പോൾ ഖത്തറിനെതിരായ ചാരവൃത്തി ആരോപിക്കപ്പെട്ട് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഖത്തറിലെ ഇന്ത്യൻ എംബസിയും ചിലവഴിക്കുന്നത് കോടികൾ.ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വെള്ളിയാഴ്ച ലോക്‌സഭയിൽ അവതരിപ്പിച്ച കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്.
മന്ത്രി വി.മുരളീധരൻ നൽകിയ കണക്കുകൾ പ്രകാരം, 2019-ൽ ദോഹയിലെ ഇന്ത്യൻ മിഷൻ 1.87 ലക്ഷം രൂപ പ്രവാസികളുടെ നിയമ സഹായങ്ങൾക്ക് മാത്രമായി ചിലവഴിച്ചിട്ടുണ്ട്. 2020-ലെ കോവിഡ് മഹാമാരിക്കാലത്ത് 26,240 രൂപ മാത്രമാണ് ഈ ഇനത്തിൽ ചിലവഴിച്ചതെങ്കിൽ തൊട്ടടുത്ത വർഷം ഈ തുക 1.79 ലക്ഷം രൂപയായി ഉയർന്നു. 2022ൽ ഒരു വർഷത്തിനുള്ളിൽ 7.4 ലക്ഷം രൂപയായി തുക പിന്നെയും ഉയർന്നു.അതേസമയം,2023 നടപ്പുവർഷത്തെ ഇതുവരെയുള്ള ചിലവുകൾ എല്ലാ മുൻകാല റെക്കോർഡുകളും ഭേദിക്കുന്നതാണ്.2023 ജൂൺ വരെ 8.41 കോടി രൂപ ചെലവഴിച്ചു.അതായത്,മുൻവർഷത്തെ അപേക്ഷിച്ച് 2023 ലെ ആദ്യ ആറ് മാസങ്ങളിൽ മാത്രം നിയമ സഹായത്തിനായുള്ള ചെലവ് 11,254 ശതമാനമായി കുത്തനെ ഉയർന്നു.
ഇന്ത്യൻ കമ്യുണിറ്റി വെൽഫെയർ ഫണ്ടിൽ (ICWF) നിന്നും വിദേശത്തെ എല്ലാ ഇന്ത്യൻ മിഷനുകളും കോൺസുലേറ്റുകളും ചേർന്ന് 2022 വർഷം മുഴുവനും പ്രവാസികൾക്കുള്ള നിയമസഹായങ്ങൾക്കായി ആകെ ചിലവഴിച്ചത് 67.19 ലക്ഷം രൂപയാണ്.
ഈ വർഷം ജൂൺ വരെ ഖത്തർ ഒഴികെയുള്ള മറ്റ് ഇന്ത്യൻ മിഷനുകൾ നിയമ സഹായത്തിനായി ചെലവഴിച്ച ആകെ തുക 30.5 ലക്ഷം രൂപ.പ്രവാസി ഇന്ത്യക്കാർ ഏറ്റവും കൂടുതലുള്ള ഗൾഫ് രാജ്യങ്ങളിലെ മറ്റ് പ്രധാന ഇന്ത്യൻ മിഷനുകൾ പോലും നിയമ സഹായത്തിനായി ഇത്രയും ഭീമമായ തുക രേഖപ്പെടുത്തിയിട്ടില്ല.2023 ന്റെ ആദ്യ പകുതിയിൽ സാമ്പത്തിക സഹായത്തിനായി 10.15 ലക്ഷം രൂപയുടെ ഫണ്ട് വിതരണം ചെയ്ത റിയാദിലെ ഇന്ത്യൻ എംബസിയാണ് രണ്ടാം സ്ഥാനത്തുള്ളത്.ഖത്തറിൽ ഉള്ളതിനേക്കാൾ എത്രയോ ഇരട്ടി ഇന്ത്യക്കാരുള്ള സൗദി അറേബ്യയിൽ നിന്നുള്ള കണക്കാണിത്.
ഈ വർഷം ആദ്യ പകുതിയിൽ ദോഹയിലെ ഇന്ത്യൻ എംബസിയുടെ സാമ്പത്തിക സഹായത്തിനായുള്ള ചെലവ് ഗണ്യമായി വർദ്ധിച്ചത് 2022 ഓഗസ്റ്റ് മുതൽ ഖത്തർ അധികാരികൾ കസ്റ്റഡിയിലെടുത്ത എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളുടെ നിലവിലുള്ള കേസുമായി ബന്ധപ്പെട്ടിരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ 'ദി വയറി' നോട് പറഞ്ഞു.
ഖത്തർ നേവിയെ പരിശീലിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ജോലിയിൽ ഏർപ്പെട്ടിരുന്ന എട്ട് മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥർ 2022 ഓഗസ്റ്റ് മുതൽ ഖത്തറിൽ തടങ്കലിൽ കഴിയുകയാണ്. ഖത്തറിലെ സ്വകാര്യ കമ്പനിയായ ദഹ്‌റ ഗ്ലോബൽ ടെക്‌നോളജീസ് ആൻഡ് കൺസൾട്ടൻസി സർവീസസിൽ ജോലി ചെയ്തിരുന്ന ഇവർക്കെതിരെ ചാരവൃത്തിയടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കുന്നതയാണ് വിവരം. ഖത്തറിന്റെ രഹസ്യാന്വേഷണ ഏജൻസിയായ സ്റ്റേറ്റ് സെക്യൂരിറ്റി ബ്യൂറോ (എസ്എസ്ബി) യാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇസ്രായേലുമായുള്ള ചാരവൃത്തിയാണ് അറസ്റ്റിന് കാരണമെന്നാണ് സൂചന.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm