September 04, 2019
September 04, 2019
ഇന്നലെ രാത്രി ഖത്തർ സമയം 8.22 (20 :22)നാണ് ഖത്തറിലെ വിവിധ കേന്ദ്രങ്ങളിലും ലോകരാഷ്ട്രങ്ങളിലെ പ്രധാന 22 കേന്ദ്രങ്ങളിലും ഒരേ സമയം ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക മുദ്ര പ്രകാശനം ചെയ്തത്.ഡിജിറ്റൽ കാമ്പയിനിങ്ങിലൂടെയായിരുന്നു പ്രകാശനം.
ദോഹ: ചരിത്രം കുറിച്ച 2022 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ഔദ്യോഗിക മുദ്രയുടെ അനാച്ഛാദനത്തെ പ്രശംസിച്ച് പ്രമുഖര്‍. മുൻ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം കഫു ഔദ്യോഗിക ലോഗോ പ്രകാശനത്തെ അഭിനന്ദിച്ചു. ഖത്തറിന്റെയും മേഖലയുടെയും സംസ്‌കാരം പ്രദര്‍ശിപ്പിക്കുന്ന മനോഹരമായ ചിഹ്നമാണ് പുറത്തിറക്കിയതെന്ന് അദ്ദേഹം പറഞ്ഞു. 2022 ലോകകപ്പില്‍ ബ്രസീല്‍ ടീം ഗോദയിലിറങ്ങുന്നതു കാണാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണെന്നും ഈ പദ്ധതിയുടെ ഭാഗമായതില്‍ ഏറെ സന്തോഷവാനാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി, യു.എന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹ്മദ് ബിന്‍ സൈഫ് ആല്‍ഥാനി, ഡെലിവറി ആന്‍ഡ് ലെഗസി സുപ്രീം കമ്മിറ്റിയുടെ സെക്രട്ടറി ജനറല്‍ ഹസന്‍ ആല്‍ഥവാദി എന്നിവരും ഔദ്യോഗിക മുദ്ര അനാച്ഛാദന ചടങ്ങിനെ അഭിനന്ദിച്ചു.
ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍(എ.എഫ്.സി) പ്രസിഡന്റും ഫിഫയുടെ പ്രഥമ ഉപാധ്യക്ഷനുമായ ശൈഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹീം ആല്‍ഖലീഫ ഔദ്യോഗിക ചിഹ്നത്തിന്റെ പ്രകാശനത്തിനായി നടത്തിയ ഒരുക്കങ്ങളെ അഭിനന്ദിച്ചു.
പശ്ചിമേഷ്യയില്‍ ആദ്യമായി അരങ്ങേറാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ സംഘാടനത്തിനുള്ള ഒരുക്കങ്ങളുടെ വേഗം വര്‍ധിപ്പിക്കുന്നതില്‍ സുപ്രധാനമായ പ്രതീകാത്മക ചടങ്ങായിരുന്നു ഇതെന്നും ശൈഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹീം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര സംഘാടന നിലവാരത്തോടെ തന്നെ 2022 ലോകകപ്പിന് ആതിഥ്യമരുളാനുള്ള ഖത്തറിന്റെ ശേഷിയില്‍ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.