September 05, 2019
September 05, 2019
ചൊവ്വാഴ്‌ച ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തറിനെതിരെയാണ് ഇന്ത്യയുടെ അടുത്ത കളി. ദോഹയിലാണ് മത്സരം.
ദോഹ : 2022 ഖത്തർ ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഒമാനും ഇന്ത്യയും ഏറ്റുമുട്ടും. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് കളി. ഏഷ്യൻ രണ്ടാം റൗണ്ട് യോഗ്യതാ പോരിൽ ഒമാൻ, ഖത്തർ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നീ ടീമുകളടങ്ങിയ ഗ്രൂപ്പ് ഇയിലാണ് ഇന്ത്യ. എല്ലാ ടീമുകളുമായി നാട്ടിലും എതിർ തട്ടകത്തിലുമായി രണ്ട് മത്സരങ്ങൾ കളിക്കും. അടുത്ത വർഷം ജൂണിലാണ് അവസാന മത്സരം. ഗ്രൂപ്പിൽ ഒന്നാമതെത്തുന്ന ടീം മൂന്നാം റൗണ്ടിലേക്ക് കടക്കും. എട്ട് ഗ്രൂപ്പുകളിലെ മികച്ച രണ്ടാം സ്ഥാനക്കാരും അടുത്ത ഘട്ടത്തിന് യോഗ്യരാകും. ആതിഥേയരായ ഖത്തറിന് യോഗ്യത ഉറപ്പായതിനാൽ രണ്ടാംസ്ഥാനത്ത് എത്തിയാൽ ഇന്ത്യക്ക് മൂന്നാം റൗണ്ടിലേക്ക് പ്രവേശിക്കാം. യോഗ്യതാ റൗണ്ടിൽ ആദ്യ സ്ഥാനങ്ങളിലെത്തുന്ന ടീമിന് 2023 ചൈനയിൽ നടക്കുന്ന ഏഷ്യൻ കപ്പിനും ടിക്കറ്റ് ഉറപ്പിക്കാം.
ഫിഫ റാങ്കിങ്ങിൽ 103-ാം സ്ഥാനക്കാരാണ് ഇന്ത്യ. ക്രൊയേഷ്യൻ പരിശീലകൻ ഇഗർ സ്റ്റിമച്ചിനു കീഴിൽ പുതിയ കളിയാണ് ഇന്ത്യ പുറത്തെടുക്കുന്നത്. കിങ്‌സ് കപ്പിലും ഇന്റർകോണ്ടിനെന്റൽ കപ്പിലും തോൽവി വഴങ്ങിയെങ്കിലും പ്രതീക്ഷ പുലർത്തുന്ന പ്രകടനമായിരുന്നു സുനിൽ ഛേത്രിയുടെയും സംഘത്തിന്റെയും. മലയാളി താരങ്ങളായ അനസ് എടത്തൊടിക, ആഷിഖ് കുരുണിയൻ, സഹൽ അബ്‌ദുൾ സമദ് എന്നിവർ ടീമിലുണ്ട്. മുന്നേറ്റക്കാരൻ ഛേത്രിയാണ് സംഘത്തിലെ കരുത്തൻ. ഡച്ചുകാരൻ എർവിൻ കൊമാന് കീഴിൽ കളിക്കിറങ്ങുന ഒമാൻ ശക്തരാണ്. ഫിഫ റാങ്കിങ്ങിൽ 87-ാം സ്ഥാനക്കാർ.
ഒമാനോട് ഒരിക്കലും ജയിക്കാനായിട്ടില്ല ഇന്ത്യക്ക്. ഇരുടീമുകളും പത്തു തവണ മുഖാമുഖം വന്നപ്പോൾ ഏഴിലും ഇന്ത്യ തോറ്റു. മൂന്നെണ്ണം സമനിലയിലായി. ഏറ്റവും അവസാനം ഏഷ്യൻ കപ്പിനു മുന്നോടിയായി നടന്ന സൗഹൃദ മത്സരം ഗോൾരഹിതമായിരുന്നു. ചൊവ്വാഴ്‌ച ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തറിനെതിരെയാണ് ഇന്ത്യയുടെ അടുത്ത കളി. ദോഹയിലാണ് മത്സരം.