September 04, 2019
September 04, 2019
സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന് ആംനെസ്റ്റി കത്തയച്ചു.
ദോഹ : സൗദിയിൽ ഖത്തര്‍ പൗരന്മാരെ കാണാതായ സംഭവത്തിൽ ആഗോള മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷനല്‍ ആശങ്ക രേഖപ്പെടുത്തി.സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന് ആംനെസ്റ്റി കത്തയച്ചു.
കഴിഞ്ഞ മാസം 15നാണ് ഖത്തര്‍ പൗരനായ അലി നാസര്‍ അലി ജാറല്ലയും(70) മകന്‍ അബ്ദുല്‍ ഹാദി അലി നാസര്‍ അലി ജാറല്ലയും(17) കുടുംബ വിസയില്‍ സൗദിയിലെത്തിയത്. സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലുള്ള ദമാമിലെ തന്റെ സഹോദരനെ സന്ദര്‍ശിക്കാനാണ് അലി നാസര്‍ ജാറല്ലയും മകനും സൗദിയിൽ എത്തിയത്. ഓഗസ്റ്റ് 18 വരെ ഇവരുമായി ബന്ധമുണ്ടായിരുന്നെങ്കിലും ഇതിനു ശേഷം ഇരുവരെയും ഒരുനിലയ്ക്കും ബന്ധപ്പെടാനാകുന്നില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പെടുന്നത്.
'ഇരുവരെയും സൗദി സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തതാണെന്നു വിശ്വസിക്കാന്‍ തക്ക കാരണങ്ങളുണ്ട്. അലി നാസര്‍ പ്രമേഹ രോഗിയാണ്. വൃക്ക, ഹൃദയ സംബന്ധിയായ പ്രശ്‌നങ്ങളും ഉയര്‍ന്ന രക്തസമ്മര്‍ദവും നേരിടുന്ന ആളാണ് എഴുപതുകാരനായ അലി നാസര്‍ അലി ജാറല്ല.അലി നാസറും മകനും ഇപ്പോള്‍ എവിടെയാണുള്ളതെന്ന് വ്യക്തമാക്കണം.അംഗീകരിക്കാവുന്ന ക്രിമിനല്‍ കുറ്റങ്ങളൊന്നും ചെയ്തില്ലെങ്കില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരം ഇവരെ ഉടൻ മോചിപ്പിക്കണം'. ആംനസ്റ്റി ഇന്റർനാഷണൽ സൗദി രാജാവിനയച്ച കത്തിൽ ആവശ്യപ്പെട്ടു.