December 18, 2022
December 18, 2022
അൻവർ പാലേരി
ദോഹ : ഖത്തർ ലോകകപ്പ് ഫൈനലിൽ കിരീടം ചൂടി വേദിയിലെത്തിയ അർജന്റീനിയൻ ഫുട്‍ബോൾ ഇതിഹാസം ലയണൽ മെസ്സിയെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി അറബ് ജനതയുടെ ഏറ്റവും ഉന്നതമായ 'ബിഷ്‌ത്' മേൽക്കുപ്പായം ധരിപ്പിച്ചത് ലോകകപ്പ് സമാപന വേദിയിലെ ഏറ്റവും വലിയ കൗതുകക്കാഴ്ചയായി.അറബ് മണ്ണിൽ ആദ്യമായി നടന്ന ലോകകപ്പിൽ താരങ്ങളിൽ താരമായി നിറഞ്ഞുനിന്ന മെസ്സിയെ അറബ് പാരമ്പര്യം അനുസരിച്ച് ഏറ്റവും ഉന്നത പദവിയിലിരിക്കുന്നവർ സവിശേഷ സന്ദർഭങ്ങളിൽ മാത്രം ധരിക്കുന്ന 'ബിഷ്‌ത്'എന്ന പേരിൽ അറിയപ്പെടുന്ന മേൽക്കുപ്പായം സ്വന്തം കൈകൾ കൊണ്ട് ധരിപ്പിച്ചാണ് അമീർ അഭിനന്ദിച്ചത്.
ഭരണാധികാരികൾ,ഉന്നത കുടുംബങ്ങളിൽ പെട്ട ശൈഖുമാർ എന്നിവർ വിവാഹം,പെരുന്നാൾ നമസ്‌കാരം,ജുമുഅ നമസ്‌കാരം തുടങ്ങി അറബ് സംസ്കാരവുമായി ബന്ധപ്പെട്ട സവിശേഷ സന്ദർഭങ്ങളിൽ മാത്രമാണ് 'ബിഷ്‌ത്' ധരിക്കാറുള്ളത്.ഇതിന് പുറമെ വെള്ളിയാഴ്ച്ചകളിലെ ജുമുഅ ഖുതുബ നിർവഹിക്കുന്ന ഇമാമുമാർക്കും ഈ രാജകീയ വേഷം ധരിക്കാൻ അനുമതിയുണ്ട്.ലോകകിരീടം ചൂടിയ അർജന്റീനിയൻ നായകനെ ഈ വസ്ത്രം അണിയിച്ചതിലൂടെ അറബ് ലോകത്തിന്റെ ഏറ്റവും പരമോന്നതമായ സാംസ്കാരിക ബഹുമതി നൽകി ഖത്തർ അമീർ മെസ്സിയെ ആദരിക്കുകയായിരുന്നു
ഇതിനു പുറമെ മറ്റൊരു രാഷ്ട്രീയ മാനം കൂടി ഈ 'ബിഷ്‌ത്' ധരിപ്പിക്കലിന് പിന്നിലുണ്ടെന്ന് അറബ് സംസ്കാരവുമായി അടുത്ത് പരിചയമുള്ളവർ വിശദീകരിക്കുന്നു.അറബികളുടെ ഏറ്റവും ഉന്നതമായ ബിഷ്‌തും തലയിൽ ധരിക്കുന്ന ഇഗാലും പുരുഷത്വത്തിന്റെ ലക്ഷണമായാണ് അറബികൾക്കിടയിൽ അറിയപ്പെടുന്നത്.ഫൈനലിൽ ഫ്രാൻസ് ജയിക്കുകയാണെങ്കിൽ സ്വവർഗ രതിക്കാരെ പ്രതിനിധീകരിക്കുന്ന മഴവിൽ പതാക ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.ഇതിന് പകരമായി മെസ്സിയെ പുരുഷത്വത്തിന്റെ ലക്ഷണമായ ബിഷ്‌ത് ധരിപ്പിച്ച് ആദരിച്ചതിലൂടെ മറ്റൊരു വെല്ലുവിളിക്ക് കൂടി ഖത്തർ മറുപടി നൽകിയെന്നാണ് ഇവർ വിശദീകരിക്കുന്നത്.
അറബ് ജനത കാൽപന്തുകളിയിലെ മിശിഹാക്ക് നൽകിയ സഹിഷ്ണുതയുടെ സ്നേഹാദരവെന്ന നിലയിൽ കൂടി ഈ ധന്യ നിമിഷം ലോകകപ്പ് ചരിത്രത്തിൽ ഇടം പിടിക്കുമെന്ന് ഉറപ്പ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക