October 13, 2022
October 13, 2022
റോയിട്ടേഴ്‌സ്
ദോഹ : ലോകകപ്പിനായി ദോഹയിലേക്ക് വരുന്ന യാത്രക്കാരുടെ തിരക്ക് കൈകാര്യം ചെയ്യുന്നതിനായി ഖത്തർ എയർവേയ്‌സ് 10,000 ജീവനക്കാരെ കൂടി നിയമിക്കുമെന്നും കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള വിപുലീകരണത്തിൽ ഭാഗമാണ് ഇതെന്നും ഖത്തർ എയർവെയ്‌സ്.
ചരിത്രത്തിലെ ഏറ്റവും വലിയ റിക്രൂട്മെന് ഡ്രൈവ് പുരോഗമിക്കുന്നതിനിടെ,കമ്പനി വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.നിലവിലുള്ള മൊത്തം ജീവനക്കാരുടെ എണ്ണം 45,000 ൽ നിന്ന് 55,000-ലധികമായി ഉയർത്തുമെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വക്താവിനെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടിൽ പറയുന്നു.
“കോവിഡിന് ശേഷം ഖത്തർ എയർവേയ്‌സ് വളർച്ചയുടെ പാതയിലാണ്, ലോകകപ്പിനായുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുമ്പോൾ, എയർലൈൻസിന്റെ എല്ലാ വിഭാഗങ്ങളിലേക്കും റിക്രൂട്ട്‌മെന്റ് പുരോഗമിക്കുകയാണ്” ഖത്തർ എയർവെയ്‌സ് ഈ ആഴ്ച റോയിട്ടേഴ്‌സിന് നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി.
അതേസമയം,പുതിയ തസ്തികകളിൽ എത്രയെണ്ണം സ്ഥിരമായിരിക്കുമെന്ന് എയർലൈൻ വ്യക്തമാക്കിയിട്ടില്ല.
സെപ്റ്റംബർ അവസാനം ഫിലിപ്പീൻസിലും ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമായി റിക്രൂട്ട്‌മെന്റ് നടപടികൾ പൂർത്തിയാക്കിയതായി വക്താവ് അറിയിച്ചു.
2020-ൽ കോവിഡ് വ്യാപനം ഉയർന്ന തോതിലെത്തിയപ്പോൾ ലക്ഷ്യസ്ഥാനങ്ങൾ 33 നഗരങ്ങളിലേക്ക് ചുരുക്കിയതിന് ശേഷം 2021-ൽ ജീവനക്കാരുടെ എണ്ണം 37,000-ത്തിൽ താഴെയായി കുറച്ചിരുന്നു.ഇതിന് ശേഷം അതിനുശേഷം ലക്ഷ്യസ്ഥാനങ്ങൾ 150 നഗരങ്ങളാക്കി കമ്പനി അതിന്റെ പ്രവർത്തനം കുറേകൂടി വിപുലീകരിച്ച് പുനഃസ്ഥാപിച്ചിട്ടുണ്ട്.ഇതോടൊപ്പം ലോകകപ്പിനായി രാജ്യത്തെത്തുന്ന അധിക വിമാനസർവീസുകൾക്ക് വഴിയൊരുക്കുന്നതിനായി ഖത്തർ എയർവേയ്‌സ് അതിന്റെ സർവീസുകളിൽ 70 ശതമാനം പുനഃ ക്രമീകരിക്കുകയും ചില സർവീസുകൾ വെട്ടിക്കുറക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന ആദ്യത്തെ മിഡിൽ ഈസ്റ്റ് രാജ്യമായ ഖത്തറിൽ നവംബർ 20 ന് ലോകകപ്പ് ആരംഭിക്കുമ്പോൾ പുതിയ ജീവനക്കാരിൽ എത്രപേരെ നിയമിക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക