September 25, 2019
September 25, 2019
ദോഹ: ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍(ജി.സി.സി) പരാജയപ്പെട്ടെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി. 'രാജ്യാന്തര രാഷ്ട്രീയത്തില്‍ ചെറുരാജ്യങ്ങളുടെ പങ്കിനെ കുറിച്ചുള്ള പുനരാലോചന' എന്ന വിഷയത്തില്‍ ന്യൂയോർക്കിൽ നടന്ന പാനല്‍ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള കോണ്‍കോര്‍ഡിയ വേള്‍ഡ് സമ്മിറ്റുമായി സഹകരിച്ച് ദോഹ ഫോറമാണു ചര്‍ച്ച സംഘടിപ്പിച്ചത്. ചെറുരാജ്യങ്ങള്‍ക്ക് ആഗോള രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ ദൗത്യങ്ങള്‍ വഹിക്കാനാകുമെന്ന് ശൈഖ് മുഹമ്മദ് ചര്‍ച്ചയില്‍ പറഞ്ഞു. വലിയ സ്രോതസുകളും നയതന്ത്ര പ്രാധാന്യവുമുള്ള വലിയ രാജ്യങ്ങള്‍ക്കു ചെയ്യാനാകാത്തത് ചെറുരാജ്യങ്ങള്‍ക്ക് നിര്‍വഹിക്കാനാകും. വിവിധ വിഷയങ്ങളിലെ പ്രകടനത്തിന്റെ കാര്യത്തിലും വലിയ രാജ്യങ്ങളെ നിഷ്പ്രഭമാക്കാന്‍ ഈ രാജ്യങ്ങൾക്ക് കഴിയും.സംഘര്‍ഷ പരിഹാരത്തിനുള്ള മാര്‍ഗമായും അവയ്ക്കു വര്‍ത്തിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആസിയാൻ രാജ്യങ്ങളെ ഉദാഹരണമായെടുത്താൽ 600 മില്യൺ ജനങ്ങളാണ് ആ രാജ്യങ്ങളിലെ മൊത്തം ജനസംഖ്യ.കൊച്ചുരാഷ്ട്രമെന്ന നിലയിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കിയ സിംഗപ്പൂരിൽ അഞ്ച് മില്യൺ ജനങ്ങളാണുള്ളത്.
യു.എസ് വിദേശകാര്യ വിദഗ്ധ പോള ഡൊബ്രിയന്‍സ്‌കി ചര്‍ച്ച നിയന്ത്രിച്ചു. ഹാര്‍വാഡ് സര്‍വകലാശാലയ്ക്കു കീഴിലുള്ള ബെല്‍ഫര്‍ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ഇന്റര്‍നാഷനല്‍ അഫേഴ്‌സില്‍ മുതിര്‍ന്ന ഗവേഷക കൂടിയാണ് അവര്‍. അന്താരാഷ്ട്ര രാഷ്ട്രീയ-വിദേശകാര്യ രംഗത്തെ വിദഗ്ധര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.