June 02, 2020
June 02, 2020
ദോഹ : അടിയന്തര ഘട്ടത്തിൽ നാട്ടിലെത്താൻ എംബസിയിൽ പേർ രജിസ്റ്റർ ചെയ്തിട്ടും അവസരം ലഭിക്കാതെ പോയ ഗർഭിണി ന്യൂസ്‌റൂമിന്റെ ഇടപെടലിനെ തുടർന്ന് നാട്ടിലെത്തി ക്വറന്റൈനിൽ കഴിയുന്നതിനിടെ അച്ഛൻ മരിച്ചു.ദോഹ ഹമദ് ആശുപത്രിയിൽ നെഴ്സായ കോഴിക്കോട് തിരുവമ്പാടി സ്വദേശിനി അമന്റ ജോൺ 35 ആഴ്ച ഗർഭിണിയായിരിക്കെയാണ് വന്ദേ ഭാരത് മിഷൻ വഴി നാട്ടിലേക്ക് മടങ്ങാൻ എംബസിയിൽ പേർ രജിസ്റ്റർ ചെയ്തത്. നാട്ടിൽ അച്ഛൻ ഗുരുതരമായ അസുഖം ബാധിച്ച് കിടപ്പിലാണെന്ന വാർത്തകൂടി വന്നതോടെ പൂർണ ഗർഭിണികളെ ആദ്യം നാട്ടിലെത്തിക്കുമെന്ന് അറിയിച്ചു കൊണ്ട് ആരംഭിച്ച ദോഹയിൽ നിന്നുള്ള ആദ്യ വിമാനസർവീസിൽ ഇവർക്ക് അവസരം നിഷേധിക്കപ്പെടുകയായിരുന്നു.ഖത്തറിൽ ജോലിയുണ്ടായിരുന്ന ഭർത്താവ് എബിലിൻ നാട്ടിലായതിനാൽ എന്ത് ചെയ്യുമെന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് സുഹൃത്ത് ആനി ബിജോയ് വഴി ന്യൂസ്‌റൂമുമായി ബന്ധപ്പെടുന്നത്.തുടർന്ന് അംബാസിഡർ പി.കുമരനുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലിനെ തുടർന്ന് മെയ് ഒൻപതിനുള്ള തിരുവനന്തപുരം വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാൻ ഇവർക്ക് അവസരം ലഭിക്കുകയായിരുന്നു.
കോഴിക്കോട് സ്വദേശിനിയാണെങ്കിലും അമന്റയുടെ ഭർത്താവും രണ്ടു മക്കളും കാസർകോട്ടെ ഭർതൃ ഗൃഹത്തിലാണ്.സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ആംബുലൻസിലായിരുന്നു കാസര്കോട്ടേക്കുള്ള യാത്ര.അച്ഛൻ തിരുവമ്പാടിയിലെ വീട്ടിൽ അസുഖബാധിതനായി കിടക്കുന്നതിനാലാണ് കാസർകോട്ടെത്തി ക്വറന്റൈനിൽ കഴിഞ്ഞതെന്ന് അമന്റ പറഞ്ഞു.എന്നാൽ പതിനാല് ദിവസത്തെ ക്വറന്റൈൻ പൂർത്തിയാകുന്നതിന് ഒരു ദിവസം മുമ്പ് അച്ഛൻ മരിച്ചു.പിറ്റേ ദിവസം കാസർകോഡ് നിന്നും കോഴിക്കോട്ടെത്തി അച്ഛന്റെ മൃതദേഹമെങ്കിലും ഒരു നോക്ക് കാണാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഇപ്പോൾ അമന്റ. പ്രസവവേദനയുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അമന്റ രണ്ടു ദിവസം മുമ്പ് ഒരാൺ കുഞ്ഞിന് ജന്മം നൽകി.
'ആ വിമാനത്തിലെങ്കിലും നാട്ടിലെത്താൻ കഴിഞ്ഞില്ലെങ്കിൽ എനിക്കെന്റെ അച്ഛന്റെ മൃതദേഹം പോലും കാണാൻ കഴിയില്ലായിരുന്നു.സഹയായിച്ച എല്ലാവർക്കും നന്ദി..." അമന്റ പറയുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക