September 22, 2022
September 22, 2022
അൻവർ പാലേരി
ദോഹ : പണപ്പെരുപ്പം, ഇന്ധന വില, തൊഴിലാളി ക്ഷാമം തുടങ്ങിയ പ്രതിസന്ധികൾക്കൊപ്പം വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളും വ്യോമയാന മേഖലക്ക് വെല്ലുവിളി ഉയർത്തുന്നതായി ഖത്തർ എയർവേയ്‌സ് സി.ഇ.ഒ അക്ബർ അൽ ബേക്കർ പറഞ്ഞു.ദോഹയിൽ നടക്കുന്ന അയാട്ട(IATA) വേൾഡ് ഫിനാൻഷ്യൽ സിമ്പോസിയത്തിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.നിലവിൽ ഖത്തർ ടൂറിസം സെക്രട്ടറി ജനറൽ കൂടിയാണ് അക്ബർ അൽ ബേക്കർ.
“നമ്മുടെയൊക്കെ ഓർമ്മയിൽ വ്യോമയാന മേഖലയിൽ ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയത് കോവിഡ് പാൻഡെമിക് ആണ്. എണ്ണവിലയിടിവും മനുഷ്യശേഷിയുടെ കുറവും കാലാവസ്ഥാ വ്യതിയാനം കാരണം അടിസ്ഥാന സൗകര്യങ്ങളിലുണ്ടാവുന്ന മാറ്റവും നിക്ഷേപങ്ങൾ കുറയുന്നതുമില്ല വ്യവസായം നേരിടുന്ന വെല്ലുവിളികളാണ്."-ചൊവ്വാഴ്ച നടന്ന മറ്റൊരു പാനൽ ചർച്ചയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരിൽ വിമാനക്കമ്പനികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ അദ്ദേഹം വിമർശിച്ചു.
"ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലെയും ഭരണകൂടങ്ങൾ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി തങ്ങൾ പരിസ്ഥിതിയെ പരിപാലിക്കുകയാണെന്നും വ്യോമയാന മേഖലയാണ് ഏറ്റവും കൂടുതൽ കാർബൺഡൈ ഓക്സൈഡ് പുറന്തള്ളി പരിസ്ഥിതിക്ക് നാശമുണ്ടാക്കുന്നതെന്നും അവകാശപ്പെട്ട് അനാവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. വ്യോമയാന മേഖലയെ വളരെയധികം ആശ്രയിക്കുന്ന പൊതുജനങ്ങളെ ഇവർ തെറ്റിദ്ധരിപ്പിക്കുകയാണ്...."അദ്ദേഹം പറഞ്ഞു.
സെപ്തംബർ 19 മുതൽ 22 വരെ നടക്കുന്ന സിമ്പോസിയത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എയർലൈൻ മേധാവികളും വ്യോമയാന മേഖലയിൽ നിന്നുള്ള ഉന്നതതല പ്രതിനിധികളുമാണ് പങ്കെടുക്കുന്നത്.കോവിഡ് പകർച്ചവ്യാധിക്ക് ശേഷം രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം ഖത്തർ എയർവേയ്‌സ് ആതിഥ്യം വഹിക്കുന്ന സിമ്പോസിയത്തിൽ വ്യോമയാന വ്യവസായം നേരിടുന്ന വെല്ലുവിളികളും ഭാവി പ്രവർത്തനങ്ങളുമാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i എന്ന ലിങ്കിൽ ജോയിൻ ചെയ്യുക