November 11, 2022
November 11, 2022
അൻവർ പാലേരി
ദോഹ :കഴിഞ്ഞ സെപ്തംബർ 11ന് സ്‌കൂൾ ബസ്സിൽ നാലു വയസ്സുകാരി മിൻസ മറിയം ജേക്കബ് ശ്വാസം മുട്ടി മരിച്ചതിനെ തുടർന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അടച്ചുപൂട്ടിയ വക്രയിലെ സ്പ്രിങ് ഫീൽഡ് സ്‌കൂൾ മാനേജ്‌മെന്റ് അധികൃതർ മറ്റു കുട്ടികളുടെ ഭാവി വിദ്യാഭ്യാസം കൂടി നശിപ്പിക്കുന്നതായി രക്ഷിതാക്കളുടെ പരാതി.അറുപത് ദിവസത്തേക്ക് മാത്രമാണ് അടച്ചുപൂട്ടലെന്ന് രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ച് ഗതാഗതം ഉൾപ്പെടെ മുഴുവൻ ടേം ഫീസും കൈക്കലാക്കിയ ശേഷം ഈ സമയപരിധി കഴിഞ്ഞിട്ടും സ്‌കൂൾ തുറക്കാനാവാതെ മാനേജ്‌മെന്റ് വീണ്ടും തെറ്റിദ്ധരിപ്പുക്കുകയാണെന്ന് ആരോപിച്ച് ഒരു രക്ഷിതാവ് പരസ്യമായി ഫെയ്‌സ്ബുക്കിൽ രംഗത്തെത്തി.വിദ്യാഭ്യാസ,ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പ് ലഭിച്ചു കഴിഞ്ഞാൽ നിങ്ങളെ എത്രയും വേഗം വിവരം അറിയിക്കുമെന്നും 2023 ജനുവരിയോടെ സ്കൂൾ വീണ്ടും തുറക്കുമെന്ന് ഞങ്ങൾ ഉറപ്പുനൽകുന്നുവെന്നും അറിയിച്ചുകൊണ്ട് മാനേജ്‌മെന്റ് കഴിഞ്ഞ ദിവസം വീണ്ടും രക്ഷിതാക്കൾക്ക് സന്ദേശം അയക്കുകയായിരുന്നു..ഇതേത്തുടർന്നാണ് രക്ഷിതാക്കൾ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്. ഫീസ് തിരിച്ചുനൽകി കുട്ടികളെ മറ്റു സ്‌കൂളുകളിൽ ചേർക്കാൻ നിര്ദേശിക്കുന്നതിന് പകരം,സ്‌കൂൾ തുറക്കുന്ന തിയ്യതി അനിശ്ചിതമായി നീട്ടിനൽകി കുട്ടികളുടെ ഭാവി അവതാളത്തിലാക്കുന്ന നടപടികളാണ് മാനേജ്‌മെന്റ് സ്വീകരിക്കുന്നതെന്നാണ് രക്ഷിതാക്കളുടെ പരാതി.
രക്ഷിതാവിന്റെ ഫെയ്‌സ്ബുക് പോസ്റ്റ് :
"വളരെ സങ്കടത്തോടെയാണ് ഞാൻ ഇത് പോസ്റ്റ് ചെയ്യുന്നത്. സ്കൂളിൽ നടന്ന ദാരുണമായ സംഭവത്തെത്തുടർന്ന് വക്രയിലെ സ്പ്രിംഗ്ഫീൽഡ് കിന്റർഗാർട്ടൻ വിദ്യാഭ്യാസ മന്ത്രാലയം അടച്ചു.എന്നാൽ അടച്ചുപൂട്ടൽ 60 ദിവസത്തേക്ക് മാത്രമാണെന്നാണ് സ്കൂൾ മാനേജ്‌മെന്റ് ഞങ്ങൾ രക്ഷിതാക്കളെ അറിയിച്ചത്. മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം നവംബർ 13-ന് സ്‌കൂൾ വീണ്ടും തുറക്കുമെന്നും അവർ ഉറപ്പുനൽകിയിരുന്നു.
എന്നാൽ മന്ത്രാലയത്തിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുന്നതിനാൽനേരത്തെ ഉദ്ദേശിച്ചത് പോലെ സ്കൂൾ തുറക്കാൻ കഴിയില്ലെന്ന് അവർ ഇന്നലെ വീണ്ടും സന്ദേശം അയച്ചു.
പിന്നെ എന്തിനാണ് 60 ദിവസത്തേക്ക് മാത്രമാണ് സ്‌കൂൾ അടച്ചിടാൻ മന്ത്രാലയം നിർദ്ദേശിച്ചതെന്നും അതിനുശേഷം സ്കൂൾ തുറക്കാമെന്നും മാനേജ്‌മെന്റ് രക്ഷിതാക്കളെ അറിയിച്ചത്?അവർ യഥാർത്ഥത്തിൽ രക്ഷിതാക്കളുടെ വായടപ്പിക്കാനാണ് ആഗ്രഹിച്ചത്. ഇതിന്റെ ഭാഗമായി 13ന് വീണ്ടും സ്‌കൂൾ തുറക്കുമെന്ന് അറിയിച്ച് മാനേജ്‌മെന്റ് രക്ഷിതാക്കളെ വഞ്ചിക്കുകയായിരുന്നു.
ഗതാഗതം ഉൾപ്പെടെ മുഴുവൻ ടേം ഫീസും അവർ ഈടാക്കുകയും 60 ദിവസത്തെ കാലയളവ് അവസാനിക്കുന്നത് വരെ കാത്തിരിക്കാൻ ഞങ്ങളോട് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.ഇപ്പോൾ 60 ദിവസം കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ ഒരു പുരോഗതിയുമില്ല.
ഞങ്ങൾ അടച്ച ഫീസ് തിരികെ ലഭിക്കാൻ എവിടെ പോകുമെന്ന് ഞങ്ങൾക്കറിയില്ല. ഇപ്പോൾ മറ്റ് സ്കൂളുകളൊന്നും പ്രവേശനം നൽകുന്നുമില്ല.
തങ്ങളുടെ നിരുത്തരവാദപരവും അശ്രദ്ധവുമായ മാനേജ്‌മെന്റ് സംവിധാനം കാരണം ഒരു കുട്ടിയുടെ ജീവനെടുത്തു.ഇപ്പോൾ മറ്റ് കുട്ടികളുടെ വിദ്യാഭ്യാസം കൂടി നശിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. ഇനിയും നിശ്ശബ്ദരായിരിക്കാൻ ഞങ്ങൾക്ക് കഴിയില്ല.ഞങ്ങൾക്ക് നീതി വേണം.സ്കൂൾ ആവശ്യമായ നടപടികൾ സ്വീകരിക്കണം.മൂടുപടത്തിനുള്ളിൽ നിന്ന് നിങ്ങൾ പുറത്തുവരൂ. ഞങ്ങൾ ഇതിനകം അടച്ച ഫീസ് ഞങ്ങൾക്ക് തിരികെ വേണം."
ഖത്തറിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്ന കോട്ടയം ചിങ്ങവനം സ്വദേശി ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോയുടെയും ഏറ്റുമാനൂർ കുറ്റിക്കൽ കുടുംബാംഗമായ സൗമ്യ അഭിലാഷിൻെറയും മകൾ മിൻസ മറിയം ജേക്കബ് സെപ്തംബർ 11 ഞായറാഴ്ച ജന്മദിനത്തിലാണ് സ്‌കൂൾ ബസ്സിൽ ശ്വാസം മുട്ടി മരിച്ചത്.രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടി ബസ്സിനുള്ളിൽ ഉറങ്ങിപ്പോയതറിയാതെ ഡ്രൈവറും ജീവനക്കാരും ബസ് ലോക്ക് ചെയ്ത് പുറത്തേക്ക് പോവുകയായിരുന്നു.കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ അബോധാവസ്ഥയിൽ ബസ്സിനുള്ളിൽ കണ്ടെത്തിയത്.ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
സംഭവത്തിൽ മൂന്നു ജീവനക്കാരെ അറസ്റ്റ് ചെയ്ത മന്ത്രാലയം സ്‌കൂൾ അനിശ്ചിത കാലത്തേക്ക് അടച്ചുപൂട്ടുകയായിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക