November 04, 2022
November 04, 2022
ന്യൂസ്‌റൂ ബ്യുറോ
ദോഹ :അറബ് മേഖലയിലെ ആദ്യ ലോകകപ്പിന് വേദിയാകുകുമ്പോൾ ലോകമെമ്പാടു നിന്നും എത്തിച്ചേരുന്ന ഫുട്‍ബോൾ ആരാധകരുടെ സുരക്ഷാ ഉറപ്പുവരുത്താൻ പഴുതടച്ച സുരക്ഷയാണ് രാജ്യം ഒരുക്കുന്നത്.ഇതിനായി വിവിധ വിദേശ സൈനിക വിഭാഗങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരുമടക്കം ഖത്തറിൽ പരിശീലനത്തിലാണ്.ഖത്തറുമായി സുരക്ഷാ സഹകരണ കരാർ ഉള്ള രാജ്യങ്ങളിൽ നിന്നുള്ള സുരക്ഷാ ജീവനക്കാരും സൈനികരുമാണ് ഖത്തറിൽ എത്തിയത്.ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും നിർദേശങ്ങൾക്കനുസരിച്ചാണ് ഇവർ പ്രവർത്തിക്കുക.
ലോകകപ്പിൽ സുരക്ഷ ഒരുക്കുന്നതിന് ഖത്തർ 50,000-ത്തിലധികം പേർക്ക് പരിശീലനം നൽകിയതായി ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.
"പ്രത്യേക വൈദഗ്ധ്യമുള്ള സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള സേനകളുടെ പങ്കാളിത്തം ലോകകപ്പ് സുരക്ഷാ സേനയ്ക്ക് മുതൽക്കൂട്ടാകും.ഒരു ഏകീകൃത ഖത്തർ നേതൃത്വത്തിന് കീഴിൽ പ്രവർത്തിക്കും-"മന്ത്രാലയം വക്താവ് ജബർ ഹമ്മൂദ് ജബർ അൽ നുഐമി പറഞ്ഞു.
തുർക്കിയിൽ നിന്നുള്ള 3,000 കലാപ പ്രതിരോധ പോലീസും പാക്കിസ്ഥാനിൽ നിന്നുള്ള സൈനിക വിഭാഗവും ബ്രിട്ടീഷ് സൈനിക വിഭാഗവും ഇതിനോടകം ഖത്തറിൽ എത്തിയിട്ടുണ്ട്.ഇതിന് പുറമെ,ബ്രിട്ടീഷ് പൊലീസിലെ സപ്പോർട്ടർ എൻഗേജ്‌മെന്റ് ടീമിനെ ഖത്തറിലേക്ക് അയക്കുമെന്ന് കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് ഫുട്‍ബോൾ പോലീസിംഗ് മേധാവി ചീഫ് കോൺസ്റ്റബിൾ മാർക് റോബർട്സിനെ ഉദ്ധരിച്ച് 'ദി ഗാർഡിയൻ'കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
യുഎസ്, ബ്രിട്ടൻ, മൊറോക്കോ, തുർക്കി ഉൾപ്പെടെയുള്ള രാജ്യങ്ങളുമായാണ് ലോകകപ്പിനാവശ്യമായ സൈനികരെയും പരിശീലനവും നൽകുന്നതിന് ഖത്തർ കരാറിൽ ഒപ്പുവെച്ചത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക