November 04, 2022
November 04, 2022
അൻവർ പാലേരി
ദോഹ : ഖത്തറിലെ നിയമപ്രകാരം വിവാഹേതര ബന്ധവും വിവാഹത്തിന് മുമ്പുള്ള ഗർഭധാരണവും കുറ്റകരമാണെങ്കിലും ഖത്തർ ലോകകപ്പിനായെത്തുന്ന സന്ദർശകരായ ഗർഭിണികൾക്ക് ചികിത്സ ആവശ്യമായി വന്നാൽ ഈ നിയമം ബാധകമായിരിക്കുമോ?വ്യാഴാഴ്ച ലോകകപ്പ് സംഘാടകരും ആഭ്യന്തര മന്ത്രാലയവും വിളിച്ചു ചേർത്ത സംയുക്ത വാർത്താ സമ്മേളനത്തിൽ ഒരു മാധ്യമ പ്രവർത്തകൻ ഉന്നയിച്ച സംശയം ഇതായിരുന്നു.
എന്നാൽ ഒട്ടും സംശയമില്ലാതെ തന്നെ സംഘാടകർ ഇതിനുള്ള മറുപടിയും നൽകി.ചികിത്സ തേടിയെത്തുന്ന ഗർഭിണികളായ ലോകകപ്പ് ആരാധകരോട് ഡോക്ടർമാരോ ആശുപത്രി അധികൃതരോ വിവാഹ നിലയെ കുറിച്ച് ചോദിക്കില്ലെന്നായിരുന്നു മറുപടി.
“സന്ദർശകർ വിവാഹിതരാണോ അല്ലയോ, അവരുടെ ലിംഗഭേദമോ ദേശീയതയോ മതമോ ഒന്നും ചോദിക്കാൻ ഉദ്ദേശിക്കുന്നില്ല. അവരോട് അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചു മാത്രമാണ് ചോദിക്കുന്നത്, വ്യക്തിപരമായ സാഹചര്യത്തെക്കുറിച്ചല്ല." അധികൃതർ മറുപടി നൽകി.
ഇതുമായി ബന്ധപ്പെട്ട് ലോകകപ്പ് സംഘാടകർക്ക് സംശയമില്ലെങ്കിലും ചില എംബസികൾ അവരുടെ യാത്രാ നിർദേശങ്ങളിൽ വിവാഹസർട്ടിഫിക്കറ്റ് കയ്യിൽ കരുതാൻ ആവശ്യപ്പെടുന്നുണ്ട്. പങ്കാളിയോടൊപ്പം വരുന്ന സന്ദർശകർ ഖത്തറിൽ താമസിക്കുന്ന സമയത്ത് ചികിത്സ ആവശ്യമായി വന്നാൽ വിവാഹ സർട്ടിഫിക്കറ്റ് കൂടി കൈവശം വയ്ക്കണമെന്നാണ് നിർദേശം.
അതേസമയം,ഖത്തറിൽ താമസ വിസയുള്ള വിദേശികളോ സന്ദർശക വിസയിലുള്ളവരോ ആയ ഗർഭിണികൾക്ക് ചികിത്സ ആവശ്യമായി വന്നാൽ വിവാഹിതയാണെന്ന് തെളിയിക്കേണ്ടത് ആവശ്യമാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക