January 15, 2020
January 15, 2020
ദോഹ : 17 വർഷമായി ഖത്തർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ്‌ശിക്ഷ അനുഭവിക്കുന്ന രണ്ടു മലയാളികളുടെ മോചനത്തിനായി ഖത്തർ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടേക്കുമെന്ന് റിപ്പോർട്ട്. ഇന്തൊനെസിന് യുവതിയെ കൊലപ്പെടുത്തിയ കേസിൽ തൃശൂർ കുന്നംകുളം മച്ചാങ്കലത്ത് ശ്രീധരൻ മണികണ്ഠൻ(42), മണ്ണുത്തി സ്വദേശി ഉണ്ണിക്കൃഷ്ണൻ മഹാദേവൻ (42) എന്നിവരാണു ജയിലിൽ കഴിയുന്നത്. പൊതുമാപ്പിന്റെ ആനുകൂല്യം തേടി പലവട്ടം ഇവർ അപേക്ഷ നൽകിയിട്ടും ഭാഗ്യം തുണച്ചിരുന്നില്ല.തുടർന്ന് മനുഷ്യാവകാശ പ്രവർത്തകയും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റുമായ നുസ്രത്ത് ജഹാൻ നടത്തിയ ഇടപെടലാണ് ഇവർക്ക് തുണയായത്.
എത്രയും പെട്ടെന്ന് അമീരി ദിവാന് മുമ്പിൽ മോചന അപേക്ഷ സമർപ്പിക്കുമെന്നും എൻഎച്ച്ആർസി അധികൃതർ ഇക്കാര്യത്തിൽ ഉറപ്പ് നൽകിയിട്ടുണ്ടെന്നും നുസ്രത്ത് ജഹാൻ പറഞ്ഞു. എൻഎച്ച്ആർസി ചെയർമാൻ ഡോ. അലി ബിൻ സമൈക് അൽമാരിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഫലമായി കേസിന്റെ കാര്യങ്ങൾക്കായി പ്രത്യേക കമ്മിറ്റിയെയും സ്വദേശി അഭിഭാഷകനെയും നിയോഗിച്ചു. കമ്മിറ്റി അധികൃതർക്കൊപ്പം നുസ്രത്തും ജയിലിൽ ഇരുവരെയും സന്ദർശിച്ചു. കമ്മിറ്റിയുടെ അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ഇരുവരുടെയും ആരോഗ്യനില ചൂണ്ടിക്കാട്ടി ഇന്ത്യൻ ജയിലിലേക്ക് മാറ്റാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി പി.കുമരന്റെ ഇടപെടൽ ആശ്വാസകരമാണെന്നും നുസ്രത്ത് പറഞ്ഞു. ശ്രീധരൻ മണികണ്ഠന്റെ ദക്ഷിണാഫ്രിക്കയിൽ ജോലി ചെയ്യുന്ന സഹോദരൻ മുരളിയും ദോഹയിൽ എത്തിയിട്ടുണ്ട്. ദോഹയിൽ ടാക്സി ഡ്രൈവർമാരായി ജോലി ചെയ്യുന്നതിനിടെ 2003 ലാണ് കേസിനാസ്പദമായ സംഭാവമുണ്ടാകുന്നത്. ഇന്തോനേസ്യക്കാരിയുമായി പണത്തിന്റെ പേരിൽ തർക്കമുണ്ടാവുകയും പിന്നീട് യുവതിയെ കൊലപ്പെടുത്തി മൃതദേഹം അൽ വക്ര ബീച്ചിൽ ഉപേക്ഷിച്ചെന്നുമാണ് പ്രോസിക്യൂഷൻ കേസ്. എന്നാൽ, കൊല്ലപ്പെട്ടതായി ആരോപിക്കപ്പെടുന്ന യുവതി 2004ൽ ജക്കാര്‍ത്തയിലേക്ക് മടങ്ങിയതായി രേഖകളുണ്ടെന്ന് ബന്ധുക്കൾ പറയുന്നു.
ന്യുസ്‌റൂം വാർത്തകൾ ഇനിയും പതിവായി ലഭിക്കാത്തവർ +974 66200 167 എന്ന വാട്സ്ആപ്പ് നമ്പറിൽ വിവരം അറിയിക്കുക