January 22, 2024
January 22, 2024
ദോഹ: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മുതിർന്ന മിഡിൽ ഈസ്റ്റ് ഉപദേഷ്ടാവ് ബ്രെറ്റ് മക്‌ഗുർക്ക് ഖത്തറിലേക്ക് എത്തുമെന്ന് റിപ്പോർട്ട്. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനുള്ള ചർച്ചകൾക്കായാണ് ഖത്തർ സന്ദർശിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമമായ ആക്‌സിയോസ് റിപ്പോർട്ട് ചെയ്‌തു. ഈ ആഴ്ച തന്നെ ബ്രെറ്റ് ഖത്തറിലെത്തുമെന്നാണ് സൂചന.
അതേസമയം, ബന്ദികളെ മോചിപ്പിക്കാനും യുദ്ധം അവസാനിപ്പിക്കാനുമായി ഹമാസ് മുന്നോട്ടുവെച്ച കരാർ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തള്ളിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്‌തു.
ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി ഇസ്രായേൽ സൈന്യത്തെ പിൻവലിക്കുക, തടവിലുള്ള ഫലസ്തീനികളെ മോചിപ്പിക്കുക, ഗസയിലെ ഹമാസ് ഭരണകൂടത്തെ അംഗീകരിക്കുക തുടങ്ങിയ നിർദേശങ്ങൾ ഹമാസ് മുന്നോട്ടുവെച്ചതായാണ് വിവരം. എന്നാൽ, ഹമാസിന്‍റെ കരാർ അംഗീകരിക്കുന്നത് ഇസ്രായേൽ സൈന്യത്തിന്‍റെ ശ്രമങ്ങളെ പാഴാക്കുന്നതാണെന്ന് നെതന്യാഹു ആരോപിച്ചു. ബന്ദികളുടെ മോചനത്തിനായി ഇസ്രായേലിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നെതന്യാഹുവിന്റെ പ്രതികരണം. യുദ്ധം അവസാനിക്കണമെന്നാവശ്യപ്പെട്ടും ഇസ്രയേലിൽ കാമ്പയിൻ നടക്കുന്നുണ്ട്.
'ഹമാസ് മുന്നോട്ട് വെച്ച കരാർ പൂർണമായും തള്ളുന്നു. ഇത് അംഗീകരിക്കുകയാണെങ്കിൽ നമ്മുടെ പൗരന്മാർക്ക് സുരക്ഷയെ കുറിച്ച് ഒരുറപ്പും നൽകാൻ നമുക്കിനി കഴിയില്ല. കുടിയൊഴിപ്പിക്കപ്പെട്ടവരെ തിരികെ സുരക്ഷിതരായി കൊണ്ടുവരാൻ കഴിയില്ല. അടുത്ത ഒക്ടോബർ ഏഴ് ഏത് സമയത്തും സംഭവിച്ചേക്കാം' - നെതന്യാഹു പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F