December 13, 2023
December 13, 2023
ഡല്‍ഹി: ലോക്‌സഭയില്‍ സ്‌മോക്ക് സ്‌പ്രേയുമായി അക്രമികളെത്തിയത് എംപിമാരുടെ പാസ് ഉപയോഗിച്ചെന്നാണ് വിവരം. മൈസുരുവില്‍ നിന്നുള്ള ബിജെപി എംപി പ്രാതാപ് സിംഹയുടേയും സസ്‌പെന്‍ഷനിലായ ബിഎസ്പി എംപി ഡാനിഷ് അലിയുടേയും പാസുകള്‍ ഉപയോഗിച്ചാണ് ആക്രമികളില്‍ ലോക്‌സഭയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. സ്‌മോക്ക് സ്‌പ്രേ ഷൂവിനുള്ളില്‍ ഒളിപ്പിച്ചാണ് ഇവര്‍ സഭയ്ക്കുള്ളില്‍ എത്തിയത്. അക്രമികളെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
ലോക്‌സഭയിലെ സ്‌മോക്ക് സ്‌പ്രേ ആക്രമണത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത നാല് പേരെയും പാര്‍ലമെന്റ് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. പാര്‍ലമെന്റിന് അകത്ത് പ്രതിഷേധിച്ച രണ്ട് യുവാക്കളും സഭയ്ക്ക് പുറത്ത് സമാനമായ രീതിയില്‍ പ്രതിഷേധിച്ച ഒരു യുവതിയടക്കം രണ്ട് പേരുമാണ് പോലീസ് കസ്റ്റഡിയിലുള്ളത്. മഹാരാഷ്ട്ര സ്വദേശി അന്‍മോന്‍ ഷിന്‍ഡെ, ഹരിയാന സ്വദേശി നീലം കൗര്‍ എന്നിവരാണ് ലോക്‌സഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചത്. സാഗര്‍ ശര്‍മ എന്ന യുവാവാണ് സഭയ്ക്ക് അകത്ത് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതെന്നാണ് വിവരം.
അതേസമയം ഒരു സംഘടനയുമായും ബന്ധമില്ലെന്നും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ പ്രതിഷേധമാണെന്നും അറസ്റ്റിലായ നീലം പ്രതികരിച്ചു. ഏകാധിപത്യം അനുവദിക്കില്ല എന്ന് അര്‍ത്ഥം വരുന്ന ' താനാശാഹീ നഹീ ചലേഗി ' എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം. സംഭവത്തില്‍ ഡല്‍ഹി പോലീസ് വിശദമായ അന്വേഷണം നടത്തും. ഡല്‍ഹി പോലീസിന്റെ എടിസ് സംഘവും പാര്‍ലമെന്റില്‍ എത്തി പരിശോധന നടത്തുകയാണ്. അതേസമയം ഖലിസ്ഥാന്‍ അനുകൂലികളുടെ ഭീഷണിയുമായി ആക്രമത്തിന് ബന്ധമില്ലെന്ന് ഡല്‍ഹി പോലീസും അറിയിച്ചു. എന്നാല്‍ ആക്രമണം ആശങ്കയുണ്ടാക്കുന്നുവെന്ന് എംപിമാര്‍ കുറ്റപ്പെടുത്തി.
ആക്രമണത്തിന് പിന്നാലെ സഭയ്ക്ക് പുറത്ത് സുരക്ഷയും കൂട്ടി. പാര്‍ലമെന്റിലേക്കുള്ള റോഡുകളും അടച്ചു. അതിനിടെ അല്‍പസമയത്തിന് ശേഷം ലോക്‌സഭാ നടപടികള്‍ പുനരാരംഭിച്ചെങ്കിലും അംഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നാല് മണിവരെ ലോക്‌സഭ നിര്‍ത്തിവെച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F