March 24, 2024
March 24, 2024
ദോഹ: 14 വർഷം കുഞ്ഞുങ്ങളില്ലാതിരുന്ന ദമ്പതികൾക്ക് ഐവിഎഫിലൂടെ നാല് കുഞ്ഞുങ്ങൾ പിറന്നു. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യമായി ഇരിക്കുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 2022ൽ ആശുപത്രിയിൽ അസിസ്റ്റഡ് റീപ്രൊഡക്ഷൻ യൂണിറ്റ് സ്ഥാപിതമായതിന് ശേഷം ആദ്യമായാണ് ഐവിഎഫിലൂടെ നാല് കുഞ്ഞുങ്ങളുണ്ടായത്.
ദമ്പതികൾ നിരവധിയിടങ്ങളിൽ ചികിത്സ നടത്തിയിരുന്നു. രോഗ പ്രതിരോധശേഷിയുമായി ബന്ധപ്പെട്ടുള്ള കാരണങ്ങളാലാണ് ദമ്പതികൾക്ക് ചികിത്സകൾ ഫലപ്രദമാകാതിരുന്നത്. ടെസ്റ്റുകളിലൂടെ ഇത് തിരിച്ചറിഞ്ഞ് ചികിത്സ നടത്തിയതിനാലാണ് ഐവിഎഫ് ഫലപ്രദമായതെന്ന് ആശുപത്രിയിലെ ഗൈനക്കോളജി വകുപ്പ് മേധാവി ഡോ.ലോൽവ അൽ അൻസാരി പറഞ്ഞു. ദമ്പതികൾക്കായി രണ്ട് ഭ്രൂണങ്ങളെയാണ് ഗർഭപാത്രത്തിലേക്ക് മാറ്റിയത്. രണ്ടാഴ്ചയ്ക്ക് ശേഷം നടത്തിയ പരിശോധനയിൽ അമ്മയുടെ ഗർഭപാത്രത്തിൽ രണ്ടല്ല മൂന്ന് ഭ്രൂണങ്ങളെയാണ് കാണാനായത്. തുടർന്ന് അമ്മയ്ക്ക് ഇമ്മ്യൂണോതെറാപ്പിയും പതിവ് ഗർഭ പരിശോധനയും തുടർന്നു.
പന്ത്രണ്ടാം ആഴ്‌ചയിലാണ് ഗർഭപാത്രത്തിൽ നാലാമതൊരു കുഞ്ഞ് കൂടി വളരുന്നുണ്ടെന്ന് പരിശോധനയിൽ അറിയാൻ സാധിച്ചത്. ഗർഭാവസ്ഥയുടെ മുപ്പത്തിയൊന്നാം ആഴ്‌ചയിൽ സിസേറിയനിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുക്കുകയായിരുന്നു. ആശുപത്രിയിൽ യൂണിറ്റ് ആരംഭിച്ചതിന് ശേഷം നടത്തിയ 100-ലധികം ഐവിഎഫ് ചികിത്സകളിൽ 65 ശതമാനവും വിജയകരമാണ്. മറ്റ് പ്രൈവറ്റ് ഗവൺമെന്റ് ആശുപത്രികളിൽ നിന്ന് ചികിത്സയ്ക്കായി നിരവധി പേർ ഇവിടെ എത്താറുണ്ടെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F