January 17, 2024
January 17, 2024
ദോഹ: ചെങ്കടലിലെ വാണിജ്യ കപ്പല്‍ പാതകളില്‍ ഹൂത്തികൾ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെങ്കിൽ ആദ്യം ഗസയിലെ യുദ്ധം നിർത്തിവെക്കണമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി പറഞ്ഞു. ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറം (ഡബ്ല്യു.ഇ.എഫ്) യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മറ്റെല്ലാം പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഗസ എന്ന പ്രധാന പ്രശ്നത്തെ ആദ്യം നമ്മള്‍ അഭിസംബോധന ചെയ്യേണ്ടതുണ്ട്. രോഗലക്ഷണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ചികിത്സിക്കാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍ പരിഹാരങ്ങൾ എപ്പോഴും താല്‍ക്കാലികമായിരിക്കും,’ അദ്ദേഹം പറഞ്ഞു.
യു.എസിന്റെയും ബ്രിട്ടന്റെയും ആക്രമണങ്ങള്‍ സംഘര്‍ഷം കൂടുതല്‍ വഷളാക്കിയെന്നും അപകടസാധ്യത വർധിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഏത് സൈനിക ആക്രമങ്ങളെക്കാള്‍ നയതന്ത്രമാണ് തങ്ങള്‍ എപ്പോഴും ഇഷ്ടപ്പെടുന്നത്" പ്രധാനമന്ത്രി വ്യക്തമാക്കി.
ഇസ്രയേലും ഫലസ്തീനും തമ്മിൽ പരിഹാരം കണ്ടെത്താനായില്ലെങ്കില്‍, ഗസയുടെ പുനര്‍നിര്‍മ്മാണത്തിന് ധനസഹായം നല്‍കാന്‍ അന്താരാഷ്ട്ര സമൂഹം തയ്യാറാകില്ല. ദ്വിരാഷ്ട്രം എന്ന വ്യവസ്ഥ സമയബന്ധിതമായി അംഗീകരിക്കണമെന്ന് ഇസ്രയേയേലിനോട് ആവശ്യപ്പെടാന്‍ അന്താരാഷ്ട്ര സമൂഹം തയ്യാറാകേണ്ടതുണ്ട്. ഇത് ഇസ്രയേലികളുടെ കയ്യിലേക്ക് മാത്രമായി വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല, - അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം നവംബർ മുതൽ തന്നെ യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി സംഘം ചെങ്കടലിലെ കപ്പലുകൾ ആക്രമിക്കുന്നുണ്ടായിരുന്നു. ഫലസ്തീനികളെ പിന്തുണയ്ക്കാനുള്ള ശ്രമമാണിതെന്നാണ് അവർ അവകാശപ്പെടുന്നത്. ഹൂതികൾ വ്യോമ, നാവിക ആക്രമണങ്ങൾ നടത്തിയതിന് പിന്നാലെ യുഎസും ബ്രിട്ടീഷ് സേനയും തിരിച്ചും ആക്രമണം തുടരുകയാണ്. ലോകത്തിലെ ഷിപ്പിംഗ് ട്രാഫിക്കിന്റെ 12 ശതമാനവും വരുന്ന റൂട്ടിന്റെ ഭാഗമാണ് ഈ പാത.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F